KeralaLatest NewsNews

പട്ടാഴിമുക്ക് അപകടത്തില്‍ അടിമുടി ദുരൂഹത

അനുജയേയും കൂട്ടി മരണത്തിലേക്ക് കാറോടിച്ച് കയറ്റാന്‍ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തില്‍ പൊലീസ്

ആലപ്പുഴ: പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തില്‍ ദുരൂഹതയാരോപിച്ച് മരിച്ച അനുജയുടെ അച്ഛന്‍ രംഗത്ത്. അനുജയുടെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ രവീന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കി. നൂറനാട് പോലീസ് സ്റ്റേഷനില്‍ നേരിട്ടു എത്തിയാണ് പരാതി നല്‍കിയത്. മകളെ ഹാഷിം ഭീഷണിപ്പെടുത്തിയാണ് ട്രാവ്‌ലറില്‍ നിന്ന് ഇറക്കിയത്. തുടര്‍ന്ന് ബലമായി കാറില്‍ കയറ്റി ലോറിയില്‍ ഇടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ട് വരണം എന്നാണ് പൊലീസിന് നല്‍കിയ പരാതിയിലെ ആവശ്യം.

Read Also: ചോദ്യം ചെയ്യലില്‍ അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും പേരുകള്‍ വെളിപ്പെടുത്തിയതായി ഇഡി

ഇതിനിടെ, പട്ടാഴിമുക്ക് അപകടത്തില്‍ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കി. ലോറിയിലേക്ക് കാര്‍ മനഃപൂര്‍വം ഇടിച്ചുകയറ്റിയതാണെന്ന മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് പൊലീസ് നടപടി. ലോറി ഡ്രൈവര്‍ക്കെതിരെ ചുമത്തിയ മനഃപൂര്‍വമല്ലാത്ത നരഹത്യ ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ റംസാനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. വെറുമൊരു അപകടം അല്ല, അമിതവേഗതയില്‍
മനഃപൂര്‍വം കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന സ്ഥിരീകരണം വന്നതോടെയാണ് ലോറി ഡ്രൈവറെ കേസില്‍നിന്ന് ഒഴിവാക്കിയത്. മരണത്തിലേക്ക് കാറോടിച്ച് കയറ്റാന്‍ ഹാഷിമിനെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് അടൂര്‍ പൊലീസ്. അനുജയെ കൊലപ്പെടുത്തി ഹാഷിം ജീവനൊടുക്കിയതാണോ? അതോ ഇരുവരും തീരുമാനമെടുത്ത് മരണത്തിലേക്ക് വാഹനം ഓടിച്ചു കയറിയതാണോ? ദുരൂഹതയും സംശയങ്ങളും നീങ്ങണമെങ്കില്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയാകണം. വാട്‌സ്ആപ്പ് ചാറ്റുകളും ഫോണ്‍ വിളി രേഖകളും വീണ്ടെടുക്കണം. അതിനുള്ള പരിശോധനയിലാണ് സൈബര്‍ വിഭാഗം.

അനുജയുടെയും ഹാഷിമിന്റെയും ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു പാതിവഴിയില്‍ വച്ച് അനുജയെ ഹാഷിം നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയത്. സഹോദരനെന്ന് കളവു പറഞ്ഞായിരുന്നു അനുജ ഇറങ്ങിപ്പോയത്. ട്രാവ്‌ലറില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ അനുജയോട് ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. പിന്നീടാണ് അപകടം നടന്നത്. കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സഹപ്രവര്‍ത്തകരായ അധ്യാപകരുടെ വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്. അനുജയുടെയും ഹാഷിമിന്റെയും ബന്ധുക്കളുമായും പൊലീസ് സംസാരിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button