KeralaLatest NewsIndia

സിദ്ധാർത്ഥൻ്റെ മരണം: പ്രതികളെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി സിബിഐ, പിതാവിൻ്റെ മൊഴി രേഖപ്പെടുത്തും

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ പ്രതികൾക്കായി സിബിഐ കസ്റ്റഡി അപേക്ഷ നൽകും. സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശന്റെ മൊഴിയും സിബിഐ സംഘം രേഖപ്പെടുത്തും. ഇതിനായി ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്പി സുന്ദർവേലിൻ്റെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് വയനാട്ടിലെത്തി അന്വേഷണം തുടങ്ങിയത്.

സിബിഐ ഉദ്യോഗസ്ഥർ ഒരാഴ്ച വയനാട്ടിൽ തുടരും. കേസ് രേഖകളുടെ പകർപ്പ് കൽപ്പറ്റ ഡിവൈഎസ്പി ടിഎൻ സജീവൻ സിബിഐക്ക് കൈമാറി. കോടതിയിൽ കേസ് കൈമാറ്റം അറിയിച്ച ശേഷം അസ്സൽ പകർപ്പുകൾ നൽകും. വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷൻ നാളെ കോളജിലെത്തി തെളിവെടുക്കും. അധ്യാപക, അനധ്യാപക ജീവനക്കാരിൽ നിന്നും മൊഴി രേഖപ്പെടുത്തും.

വൈത്തിരി റസ്റ്റ് ഹൗസ് ആണ് സംഘത്തിൻ്റെ ക്യാംപ് ഓഫീസ്. കേസ് സിബിഐ ഏറ്റെടുത്തതിൽ ആശ്വാസമുണ്ടെന്നായിരുന്നു ജയപ്രകാശന്റെ പ്രതികരണം. രേഖകളുടെ വിശദപരിശോധനയാണ് ഇന്നലെ തുടങ്ങിയത്. സിബിഐ അന്വേഷണം വൈകുന്നത് സംബന്ധിച്ച് സിദ്ധാർത്ഥന്റെ പിതാവ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. എത്രയും വേഗം അന്വേഷണം സിബിഐ ക്ക് കൈമാറികൊണ്ട് ഉത്തരവിറക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം സിദ്ധാർത്ഥൻ്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശനും ഇടപെടുന്നുണ്ട്. തിങ്കളാഴ്ച കമ്മിഷൻ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആന്റി റാഗിംഗ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും.

സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കുന്നതിൽ നടപടിക്രമങ്ങൾ വൈകിയതിൽ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ നൽകാനും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button