KeralaLatest NewsNews

സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരൻ സാമൂഹിക പ്രവർത്തകൻ ആണെന്ന് എം.വി ഗോവിന്ദൻ

പാനൂര്‍ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐക്കാരന്റെനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അപകട സ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാൻ എത്തിയതാണ് ആളെന്നും എംവി ഗോവിന്ദൻ ന്യായീകരിച്ചു. പാനൂര്‍ സ്ഫോടനക്കേസില്‍ സിപിഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറിയായ അമല്‍‌ ബാബുവാണ് ഇന്നലെ പിടിയിലായത്. ഇയാള്‍ ബോംബ് നിർമാണത്തില്‍ നേരിട്ടു പങ്കെടുത്തു എന്നാണ് പൊലീസ് പറയുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ മിഥുൻലാല്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. മിഥുൻലാലിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ബോംബ് നിർമാണത്തക്കുറിച്ച്‌ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. സംഭവം നടക്കുമ്പോള്‍ മിഥുൻലാല്‍ ബെംഗളൂരുവില്‍ ആയിരുന്നു. ഇയാളെ ബെംഗളൂരുവില്‍ നിന്നാണു പിടികൂടിയത്.

സ്ഫോടനത്തിൽ പിടികൂടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ സാമൂഹ്യ പ്രവർത്തകനാണ്, അതിൻ്റെ ഭാഗമായാണ് ഇയാൾ അപകടസ്ഥലത്ത് എത്തിയത് എന്നാണ് ഗോവിന്ദൻ പറയുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതാണ്, ഇക്കാര്യം പരിശോധിക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ സ്ഫോടന കേസിൽ സിപിഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേലയാണ് എന്നാരോപിച്ച് ഗോവിന്ദൻ കേരളത്തില്‍ ഇനി പാര്‍ട്ടി സംഘര്‍ഷാവസ്ഥ ഉണ്ടാക്കില്ലെന്നും കൊലപാതകത്തെ ഇനി കൊലപാതകം കൊണ്ട് നേരിടില്ലെന്ന് പാർട്ടി നേരത്തെ പ്രഖ്യാപിച്ചതാണ് എന്നും വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാനൂര്‍ സ്ഫോടനക്കേസ് കേരളത്തില്‍, പ്രത്യേകിച്ച് വടകരയില്‍ സിപിഎമ്മിന് തലവേദനയാവുകയാണ്. സ്ഫോടനത്തില്‍ മരിച്ചയാള്‍ക്കും പിടിയിലായവര്‍ക്കുമുള്ള പാര്‍ട്ടി ബന്ധം ചോദ്യം ചെയ്യപ്പെടുന്നതോടെ ന്യായീകരിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. കഴിഞ്ഞ ദിവസം സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയതും വലിയ വിവാദമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button