KeralaLatest NewsNews

ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ മാര്‍ഗം സ്വീകരിച്ച് മന്ത്രി ഗണേഷ് കുമാര്‍

തൃശ്ശൂര്‍: ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍, അനാവശ്യ സിഗ്‌നല്‍ ലൈറ്റുകള്‍ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്‌നലുകള്‍ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്‌നലുകള്‍ ഒഴിവാക്കി യൂ ടേണുകള്‍ അനുവദിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്ക് പരിശോധനയ്ക്കിടെയായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികരണം.

Read Also: സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയരുന്നു

പരിശോധനയ്ക്കിടെ കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വേഗത്തില്‍ പരിഹാരം കാണുമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ ദുരിതം കണ്ടറിയാന്‍ തൃശൂര്‍ മുതല്‍ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധിക്കുകയായിരുന്നു ഗതാഗതമന്ത്രി. ട്രാഫിക് സിഗ്‌നല്‍ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് ഗണേഷ്‌കുമാറിന്റെ യാത്ര.

ദേശീയ പാതയില്‍ ഏറ്റവും കൂടുതല്‍ സിഗ്‌നലുകളില്‍ കാത്ത് കിടക്കേണ്ടി വരുന്ന തൃശൂര്‍ – അരൂര്‍ പാതയിലാണ് പ്രശ്‌നപരിഹാരത്തിനായി മന്ത്രി ഇന്ന് ഇറങ്ങിയത്. ചാലക്കുടിയില്‍ അതിരപ്പിള്ളിയിലേക്ക് തിരിയുന്ന പാപ്പാളി ജംഗ്ഷനിലെ ബ്ലാങ്ക് സ്‌പോട്ട് മന്ത്രി നേരിട്ട് കണ്ടു. ദേശീയ പാത, പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും നാട്ടുകാരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നേരിട്ട് ഹൈവേയിലേക്ക് കയറുന്നതിന് പകരം സര്‍വ്വീസ് റോഡുകള്‍ തുറന്ന് ഗതാഗതം ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം മന്ത്രി നല്‍കി. പിന്നാലെ പോട്ട സിഗ്‌നലിലും പരിശോധന നടത്തി. അനാവശ്യ സിഗ്‌നലുകളാണ് പലയിടത്തും യാത്രാതടസ്സമുണ്ടാക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അതൊഴിവാക്കി പാപ്പാളി ജംഗ്ഷനില്‍ ലക്ഷ്യമിടുന്നതുപോലെ സര്‍വ്വീസ് റോഡുകള്‍ പുനഃക്രമീകരിക്കും. സന്ദര്‍ശനത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വേഗത്തില്‍ കുരുക്കഴിക്കുമെന്നും മന്ത്രി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button