
മുംബൈ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള 43 കാരിയായ സുനിത ജാംഗഡെ നിയന്ത്രണ രേഖ (എൽഒസി) കടന്ന് പാകിസ്ഥാനിലെത്തി. തുടർന്ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് ഇന്ത്യയ്ക്ക് കൈമാറി. നിലവിൽ ഇവർ അമൃത്സർ പോലീസിന്റെ കസ്റ്റഡിയിലാണ്.
നാഗ്പൂരിലേക്ക് തിരികെ കൊണ്ടുവരാൻ നാഗ്പൂർ പോലീസിന്റെ ഒരു സംഘവും അമൃത്സറിലെത്തി. നാഗ്പൂരിലെത്തിയ ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്യുകയും ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിലോ ചാരവൃത്തിയിലോ ഏർപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും.
ഒരു നഴ്‌സായ സുനിത ജാംഗഡെ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. യുവതി കുറച്ചു നാളുകളായി പാകിസ്ഥാനിൽ നിന്നുള്ള ഒരാളുമായി സംസാരിച്ചു കൊണ്ടിരുന്നു. മെയ് 4 ന്, നിയമപരമായ ചില ജോലികൾക്കായി അമൃത്സറിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് യുവതി 13 വയസ്സുള്ള മകനോടൊപ്പം വീട്ടിൽ നിന്ന് ഇറങ്ങി.
മെയ് 9 ന് അവർ കാർഗിലിൽ എത്തി. അതിർത്തി പ്രദേശത്തെ ഹുന്ദർമാൻ ഗ്രാമത്തിലെ ഒരു ഹോട്ടലിൽ താമസിച്ചു. മെയ് 14 ന് മകൻ ഹോട്ടലിൽ ആയിരിക്കുമ്പോൾ സുനിതയെ പെട്ടെന്ന് കാണാതായി. സുനിതയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ നാട്ടുകാർ മകനെ പോലീസ് സംരക്ഷണത്തിലാക്കി.
അന്വേഷണത്തിനൊടുവിൽ, സുനിത നിയന്ത്രണ രേഖ കടന്ന് പാകിസ്ഥാനിലേക്ക് കടന്നതായി കണ്ടെത്തി, അവിടെ വെച്ച് പാകിസ്ഥാൻ സുരക്ഷാ സേന അവരെ പിടികൂടി. സുനിതയെ ചോദ്യം ചെയ്ത് അന്വേഷണം നടത്തിയ ശേഷം പാകിസ്ഥാൻ സുരക്ഷാ ഏജൻസി അട്ടാരി അതിർത്തിയിൽ വെച്ച് അവരെ ബിഎസ്എഫിന് കൈമാറി. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം ബിഎസ്എഫ് സുനിതയെ അമൃത്സർ പോലീസിന് കൈമാറി.
സുനിതയെ കസ്റ്റഡിയിലെടുക്കാൻ ഒരു ഉദ്യോഗസ്ഥനെയും രണ്ട് വനിതാ കോൺസ്റ്റബിൾമാരെയും അമൃത്സറിലേക്ക് അയച്ചിട്ടുണ്ടെന്ന് നാഗ്പൂർ ഡിസിപി സോൺ 5 നികേതൻ കദം പറഞ്ഞു. ചാരവൃത്തിയിലോ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിലോ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സുനിത നാഗ്പൂരിൽ എത്തിയ ശേഷം വിശദമായി ചോദ്യം ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കാണാതാകുന്നതിന് മുമ്പ് സുനിത ഒരു പാകിസ്ഥാൻ പൗരനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അയാളെ കാണാൻ വേണ്ടി മാത്രമാണ് യുവതി അതിർത്തി കടന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. സുനിതയുടെ 13 വയസ്സുള്ള മകൻ നിലവിൽ ചൈൽഡ് വെൽഫെയറിൻ്റെ സംരക്ഷണതയിലാണ്.
Post Your Comments