
വാഷിങ്ടൻ : വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് ഭരണകൂടം. അകാരണമായി തടവിലാക്കാനുള്ള സാധ്യത വർധിച്ചെന്നു ചൂണ്ടികാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന ലെവൽ നാല് മുന്നറിയിപ്പാണ് പൗരന്മാർക്ക് യുഎസ് നൽകിയിരിക്കുന്നത്. അമേരിക്കൻ എംബസിയോ കോൺസുലേറ്റോ ഇല്ലാത്ത രാജ്യമാണ് വെനസ്വേല.
ഭീകരപ്രവർത്തനം, തട്ടിക്കൊണ്ടു പോകൽ, അനീതിപൂർണമായ നിയമ നടപടികൾ, ഹിംസാത്മക കുറ്റകൃത്യങ്ങൾ, പൗര പ്രക്ഷോഭങ്ങൾ, മതിയായ ആരോഗ്യ സംരക്ഷണം ഇല്ലായ്മ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളും ചൂണ്ടികാട്ടുന്നു. ഇതിനു പിന്നാലെ യുഎസിലേക്കു യാത്ര ചെയ്യരുതെന്ന് വെനസ്വേലയും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.
യുഎസിലുള്ള വെനസ്വേലൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്നും വെനസ്വേല ആവശ്യപ്പെട്ടു. യുഎസിലുള്ള വെനസ്വേലൻ പൗരന്മാർ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളാണെന്നും അവരെ അകാരണമായി തടവിലാക്കുകയും കുടുംബങ്ങളിൽ നിന്നു അകറ്റുകയും മൂന്നാംലോക രാജ്യങ്ങളിലെ ക്യാംപുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയാണെന്ന് വെനസ്വേലൻ വിദേശകാര്യ മന്ത്രി ഇവാന്‍ ഗില്‍ സമൂഹമാധ്യമത്തിൽ കുറിച്ചു.
Post Your Comments