ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 15.4 ഓവറില്‍ 100ന് എല്ലാവരും പുറത്തായി. രവി ബിഷ്‌ണോയ് നാല് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ജയത്തോടെ 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കി. 56 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയേറാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഡേവോണ്‍ തോമസ് (10), ഷംറ ബ്രൂക്‌സ് (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.
ജേസണ്‍ ഹോള്‍ഡര്‍ (0), നിക്കോളാസ് പുരാന്‍ (3), റോവ്മാന്‍ പവല്‍ (9), കീമോ പോള്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രേയസ് അയ്യരുടെ (64) തകർപ്പൻ അർധ സെഞ്ചുറിയുടെ മികവിൽ മികച്ച സ്കോർ നേടി. ഒഡെയ്ന്‍ സ്മിത്ത് വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്.
Read Also:- കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഫൈനലിൽ ഇന്ത്യ വീണു, ഓസീസിന് സ്വർണം
ഓപ്പണിംഗ് വിക്കറ്റില്‍ ഇഷാന്‍- ശ്രേയസ് സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍, ഇഷാന്‍ അഞ്ചാം ഓവറില്‍ മടങ്ങി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ദീപക് ഹൂഡ (25 പന്തില്‍ 38)- ശ്രയസ് സഖ്യം ഇന്ത്യയെ മികച്ച നിലയിലേക്ക് നയിച്ചു. ഇരുവരും 76 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ആക്രമിച്ച് കളിച്ച ഹൂഡ രണ്ട് സിക്‌സും മൂന്ന് ഫോറും നേടി. ഹെയ്ഡന്‍ വാല്‍ഷിന് ക്യാച്ച് നല്‍കിയാണ് ഹൂഡ മടങ്ങുന്നത്.
Post Your Comments