അയോധ്യ: രാമക്ഷേത്രത്തിന് 11 ദിവസത്തിനുള്ളിൽ ലഭിച്ചത് 11 കോടി രൂപയുടെ സംഭാവന. ജനുവരി 22 മുതൽ ഇന്നലെ വരെയുള്ള കണക്കാണ് പുറത്തു വന്നത്. ശ്രീകോവിലിന് മുൻപിലായുള്ള ദർശന പാതയിൽ നാലിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സംഭാവന പെട്ടികളിലാണ് ഭക്തർ തുക കാണിക്കയായി സമർപ്പിച്ചത്. ഇതിൽ 3.50 കോടി രൂപ ഓൺലൈൻ വഴിയാണ് കിട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ എട്ട് കോടിയോളം രൂപ സംഭാവന പെട്ടികളിൽ നിക്ഷേപിച്ചതായും ചെക്ക് വഴിയും ഓൺലൈനിലൂടെയും ലഭിച്ചത് 3.50 കോടിയോളം രൂപയാണെന്നും ക്ഷേത്ര ട്രസ്റ്റിൻ്റെ ഓഫീസ് ഇൻചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു. ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരെയാണ് സംഭാവന കൗണ്ടറിൽ നിയമിക്കുന്നതെന്നും വൈകിട്ട് കൗണ്ടർ അടച്ചശേഷം ലഭിച്ച സംഭാവന തുകയുടെ കണക്ക് ട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷ്ഠയുള്ള ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ ദർശനപാതയ്ക്ക് സമീപം നാല് വലിയ സംഭാവനപ്പെട്ടികൾ സൂക്ഷിച്ചിട്ടുണ്ടെന്നും അതിൽ ഭക്തർ തുക സംഭാവനയായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ 10 കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളിലും ആളുകൾ സംഭാവന നൽകുന്നുണ്ട്. 11 ബാങ്ക് ജീവനക്കാരും മൂന്ന് ക്ഷേത്ര ട്രസ്റ്റ് ജീവനക്കാരും ഉൾപ്പെടുന്ന സംഘമാണ് വഴിപാട് എണ്ണുന്നത്. സംഭാവന തുക നിക്ഷേപിക്കുന്നത് മുതൽ എണ്ണുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും ഗുപ്ത പറഞ്ഞു.
ദിവസങ്ങൾ കഴിയുംതോറും ഭക്തരുടെ തിരക്ക് കൂടുന്നതല്ലാതെ കുറവ് ഉണ്ടാകുന്നില്ല. രാജ്യത്തിൻറെ വിവിധ കോണിൽ നിന്നും രാംലല്ലയെ കാണാൻ ഭക്തർ എത്തുകയാണ്. ഇതുവരെ രാമക്ഷേത്രത്തിൽ 25 ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. പ്രതിദിനം രണ്ട് ലക്ഷം പേരാണ് ദർശനത്തിനെത്തുന്നത്.
Post Your Comments