ന്യൂഡല്‍ഹി: സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സർക്കാരിനെ കണക്കിന് വിമർശിച്ചാണ് വ്യക്തതാ ഹർജി സുപ്രീംകോടതി തള്ളിയത്. കഴിഞ്ഞ 24നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എന്നാല്‍ സെന്‍കുമാറിന് പുനര്‍നിയമനം നല്‍കാതെ സര്‍ക്കാര്‍ വ്യക്തത തേടി വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു.എന്നാല്‍ വിധിയില്‍ അവ്യക്തത ഇല്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.
നാടകീയമായ സംഭവങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. 25,000 രൂപ പിഴയായി കെട്ടിവയ്ക്കണം എന്ന് കോടതി പറഞ്ഞു. ഹർജി പിൻവലിച്ചാൽ പിഴ ഒഴിവാക്കുമോ എന്ന് പോലും കോടതിയോട് ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയ സർക്കാർ അഭിഭാഷകന് ചോദിക്കേണ്ടി വന്നു. ഇത് തള്ളിയ കോടതി, സർക്കാരിനെതിരെ കടുത്ത നിലപാടുകൾ വേണ്ടി വരുമെന്ന വ്യക്തമായ സൂചനകളും നൽകി. വഴിയെ പോയ അടി ചോദിച്ചു വാങ്ങിയതിന് തുല്യമാണ് സുപ്രീംകോടതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഇന്ന് കിട്ടിയ ശകാരവും പിഴയും.
കൂടാതെ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കുകയും ചെയ്തു.വരുന്ന ചൊവ്വാഴ്ച്ചയാണ് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നത്.എന്താണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് ചോദിച്ച കോടതി, ഈ ഹര്‍ജി തങ്ങള്‍ പരിഗണിക്കില്ലെന്നും തുറന്ന് പറഞ്ഞു.
ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചത് തന്നെ തെറ്റായിപ്പോയെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഒരു ന്യായീകരണവും നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കിയാണ് കോടതിച്ചെലവിലേക്കായി 25,000 രൂപ അടയ്ക്കാന്‍ സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.നേരത്തേ, സെന്‍കുമാറിന് അനുകൂലമായ വിധി ഉണ്ടായപ്പോള്‍ വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് അന്ന് സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഉപദേശം നല്‍കിയിരുന്നു.
Post Your Comments