പത്തനംതിട്ട: കേരളത്തെ നടുക്കി വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലാണ് ഇത്തവണ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന രണ്ടുപേരെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇതിൽ ഒരാളുടെ ജനനേന്ദ്രിയം തെരുവ് നായക്കൂട്ടം കടിച്ചുമുറിച്ചു. ചെങ്ങറ സ്വദേശി വെങ്കിടേഷ് (61), കൂടൽ നെടുമണ്‍കാവ് സ്വദേശി ഡേവിഡ് (50) എന്നിവരാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിനു ഇരകളായത്.ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഭവം നടന്നത്. കുമ്പഴ ജംഗ്ഷനിലെ കടവരാന്തയിൽ കിടന്നുറങ്ങിയ സുഹൃത്തുക്കളായാണ് നായ്ക്കൾ ആക്രമിച്ചത്. രാത്രി പതിവായി നായക്കൂട്ടം ഈ ഭാഗത്ത് വരുന്നുണ്ടെന്ന് സമീപവാസികൾ പറഞ്ഞു.
നായകളുടെ ആക്രമണത്തെ തുടർന്ന് ഇരുവരും നിലവിളിച്ചു. ശബ്ദം കേട്ടാണ് സമീപവാസികൾ ഓടിക്കൂടിയത്. രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ പോലീസ് സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനനേന്ദ്രിയത്തിനു കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വെങ്കിടശ്വേരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പുലർച്ചെ രണ്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളെ ഇന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കും. ഒപ്പമുണ്ടായിരുന്ന ഡേവിഡിന്‍റെ കാലിലും കൈയ്ക്കും കടിയേറ്റിട്ടുണ്ട്. ഇയാളും ചികിത്സയിലാണ്.
Post Your Comments