KeralaLatest NewsCrime

വൃദ്ധ ദമ്പതികളുടെ സ്വര്‍ണമാലയും പണവും കവര്‍ന്നു

തൊടുപുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന ദമ്പതിമാരുടെ സ്വര്‍ണമാലയും 4000 രൂപ അടങ്ങിയ പഴ്സും കവര്‍ന്നു. കാരിക്കോട് ജില്ലാ ആയുര്‍വ്വേദ ആശുപത്രിക്ക് സമീപം കമ്പക്കാലയില്‍ ലീലാമ്മയുടെ നാലു പവനോളം വരുന്ന താലിമാലയും വീട്ടില്‍ സൂക്ഷിച്ചിരുന്ന നാലായിരം രൂപയുമാണ് മോഷണം പോയത്. ലീലാമ്മയുടെ ഭര്‍ത്താവ് ബാലകൃഷ്ണന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍നിന്നാണ് പഴ്സ് മോഷ്ടിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ശൗചാലയത്തില്‍ പോകുന്നതിനായി ബാലകൃഷ്ണന്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഈ സമയം കള്ളന്‍ വീടിനകത്തുകടന്ന് പതുങ്ങിയിരുന്നെന്നാണ് വീട്ടുകാര്‍ കരുതുന്നത്. മൂന്നുമണിയോടെ ബാലകൃഷ്ണനും ലീലാമ്മയും കിടക്കുന്ന മുറിയില്‍കടന്ന കള്ളന്‍ പഴ്സ് മോഷ്ടിച്ചു. പിന്നീട്, ലീലാമ്മയുടെ കൈകളില്‍ മുറുകെപ്പിടിച്ച് കഴുത്തില്‍കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാലപൊട്ടിക്കുന്നതിനിടെ ഉണര്‍ന്ന ലീലാമ്മ ബഹളംവെച്ചെങ്കിലും പിന്‍വാതില്‍ തുറന്ന് കള്ളന്‍ രക്ഷപ്പെട്ടു. ശബ്ദംകേട്ട് ലീലാമ്മയുടെ മകനും മരുമകളും എഴുന്നേറ്റ് വീടിനു സമീപം തിരച്ചില്‍ നടത്തിയെങ്കിലും കള്ളന്‍ രക്ഷപ്പെട്ടിരുന്നു.

സ്ഥലത്തെത്തിയ പോലീസ് വീടിനുള്ളിലും പരിസരത്തും പരിശോധന നടത്തി. വീടിനെക്കുറിച്ച് വ്യക്തമായ അറിയാവുന്ന ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. പിന്‍വാതില്‍ തുറക്കുന്നതിനായി കള്ളന്‍ വീടിന് സമീപം പതുങ്ങിയിരിക്കുകയായിരുന്നെന്നാണ് പോലീസിന്റെ നിഗമനം. രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന യുവാക്കളുടെ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button