NewsIndia

ഹൈദരാബാദ് സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി

 

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ പി.എച്ച്.ഡി എന്‍ട്രന്‍സ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ച് വിദ്യാര്‍ഥി പ്രതിഷേധം. യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പി.എച്ച്.ഡി എന്‍ട്രന്‍സ് ചോദ്യപേപ്പര്‍ എ.ബി.വി.പി വിദ്യാര്‍ഥി നേതാവിനായി ചോര്‍ത്തി നല്‍കിയെന്നാണ് പരാതി. വിവരം പുറത്ത് വന്നതോടെ, പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ദാവേശ് നിഗം പറഞ്ഞു.

വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. 2018-19 കാലയളവില്‍ യൂണിവേഴ്‌സിറ്റില്‍ നടന്ന പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് പരാതി. ഡിപ്പാര്‍ട്ട്‌മെന്റില്‍ പുതുതായി ചേര്‍ന്ന ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ആരോപണ വിധേയനായ പ്രൊഫസര്‍ നേരത്തെ ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ എ.ബി.വി.പി പ്രവര്‍ത്തകനായിരുന്നു.

എന്നാല്‍ എട്ട് മാസം മുമ്പ് നടന്ന പരീക്ഷയുടെ പേരില്‍ ഇപ്പോള്‍ പരാതി ഉയര്‍ന്നത് എന്തടിസ്ഥാനത്തിലാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ചോദിച്ചു. ആരോപണത്തിന് തെളിവുകള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. അതിനിടെ പരാതി അന്വേഷിക്കാന്‍ പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രത്യേക കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ പി.എച്ച്.ഡിക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകളടങ്ങിയ ലിസ്റ്റ് വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതേ കുറിച്ച് തനിക്കറിയില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button