COVID 19KeralaLatest NewsNews

തൃശൂരിൽ 9 പേർക്ക് കൂടി കോവിഡ്; 14 പേർക്ക് രോഗമുക്തി

തൃശ്ശൂർ • ജില്ലയിൽ തിങ്കളാഴ്ച 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 14 പേർ രോഗമുക്തരായി. 6 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

നന്തിക്കര സ്വദേശിയായ 8 വയസ്സുകാരി (ഉറവിടം കണ്ടെത്തിക്കൊണ്ടിരിക്കുന്നു), കൈനൂരിലുള്ള ബിഎസ്എഫ് ക്യാംപിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആസ്സാം സ്വദേശിയായ ബിഎസ്എഫ് ജവാൻ (52, പുരുഷൻ), ഇരിങ്ങാലക്കുട കെഎസ്ഇയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 3 പേർ (38, പുരുഷൻ, 36, പുരുഷൻ, 58, പുരുഷൻ), ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കാൻറീനിലെ ജോലിക്കാരനായ നേപ്പാൾ സ്വദേശി (28, പുരുഷൻ) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ജൂലൈ 3 ന് മസ്‌കറ്റിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (42, പുരുഷൻ), ജൂൺ 24 ന് മസ്‌ക്കറ്റിൽ നിന്ന് വന്ന കാട്ടൂർ സ്വദേശി (31, പുരുഷൻ), ജൂലൈ 3 ന് റിയാദിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (30, സ്ത്രീ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 631 ആയി. രോഗം സ്ഥിരീകരിച്ച 204 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13969 പേരിൽ 13737 പേർ വീടുകളിലും 232 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 24 പേരെയാണ് തിങ്കളാഴ്ച (ജൂലൈ 13) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1112 പേരെ തിങ്കളാഴ്ച (ജൂലൈ 13) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1381 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

തിങ്കളാഴ്ച 489 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 16042 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 14792 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1250 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 6509 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തിങ്കളാഴ്ച 394 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 48904 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 103 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

തിങ്കളാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 502 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button