KeralaLatest NewsNews

രാജമല ദുരന്തം ; മരണം 43 ആയി, ഇനി കണ്ടെത്താനുള്ളത് 27 പേരെ ; രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് കോവിഡ്, ഒരു സംഘം പൂര്‍ണ്ണമായും ക്വാറന്റെനില്‍

ഇടുക്കി: രാജമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ 17 പേരുടെ മൃതദേഹം കൂടി ഇന്നലെ കണ്ടെത്തി. ഇതോടെ മരണസംഖ്യ 43 ആയി. മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി നാലാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. സമീപത്തെ പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലും തുടരും. ഇനി 27 പേരെയാണ് കണ്ടെത്താനുള്ളത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തെരച്ചിലിന് തടസ്സം. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ പൊട്ടിച്ചും രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആണ് ശ്രമം.

അതേസമയം മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്‌നിശമന സേനാഗത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ സംഘത്തെ പൂര്‍ണ്ണമായും ക്വാറന്റെനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പെട്ടിമുടിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്‌നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തില്‍ തെരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ളവരെ ചെക്‌പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. നിരവധി രക്ഷാപ്രവര്‍ത്തകുള്ള പെട്ടിമുടിയില്‍ പൊലീസിനും അഗ്‌നിശമന സേനാ ജീവനക്കാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ദേശീയദുരന്തനിവാരണസേന സംഘത്തിനും ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കോവിഡ് ഇല്ല.

മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. മണ്ണിനടിയില്‍പ്പെട്ട തങ്ങളുെട കുടംബാംഗങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 1000ല്‍ അധികം പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button