COVID 19Latest NewsKeralaNattuvarthaNews

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ; വാക്സീൻ നയം, കേന്ദ്രത്തിനും കേരളത്തിനുമെതിരെ വിമർശനങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

സാലറി ചലഞ്ചിലൂടെ കുപ്രസിദ്ധനായ മുഖ്യമന്ത്രി ഇപ്പോള്‍ വാക്‌സീന്‍ ചലഞ്ചിലൂടെ ധനസമാഹരണം നടത്തുന്നത് അംഗീകരിക്കാനാവില്ല

തിരുവനന്തപുരം: രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ജനദ്രോഹ പരമായ കോവിഡ് നയങ്ങളിലൂടെ സര്‍വ്വനാശത്തിലേക്കാണ് പ്രധാനമന്ത്രി നാടിനെ നയിക്കുന്നതെന്നും മരുന്ന് കമ്പനികൾക്കൊപ്പം ചേർന്ന് പ്രധാനമന്ത്രി കൊള്ളക്കച്ചവടം നടത്തുന്നതിന്റെ തെളിവാണ് പുതിയ വാക്‌സിന്‍ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘മനുഷ്യജീവന് ഒരു വിലയും കല്‍പ്പിക്കാത്ത ഭരണകൂടമാണ് കേന്ദ്രത്തിലുള്ളത്. ജനങ്ങള്‍ പ്രാണവായുവിന് വേണ്ടി പരക്കം പായുമ്പോള്‍ അവരെ മരണത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് പ്രധാനമന്ത്രിയുടേത്. രാജ്യം ആരോഗ്യ അടിയന്തരാവസ്ഥ നേരിടുകയാണ്. സംസ്ഥാനങ്ങള്‍ക്ക് സൗജന്യ വാക്‌സീനേഷനും ഓക്‌സിജന്റെ ലഭ്യതയും ഉറപ്പുവരുത്താതെ, അതെല്ലാം സംസ്ഥാനങ്ങളുടെ മാത്രം ബാധ്യതയെന്ന് പറഞ്ഞ് കൈയൊഴിയുന്ന പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ക്രൂരമാണ്’. മുല്ലപ്പള്ളി വ്യക്തമാക്കി.

സാലറി ചലഞ്ചിലൂടെ കുപ്രസിദ്ധനായ മുഖ്യമന്ത്രി ഇപ്പോള്‍ വാക്‌സീന്‍ ചലഞ്ചിലൂടെ ധനസമാഹരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, പ്രളയ നിധിയുമായി ബന്ധപ്പെട്ട് ലോകമാകെ സഞ്ചരിച്ച് കോടികള്‍ സമാഹരിച്ച മുഖ്യമന്ത്രി, ഇതുവരെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കണക്ക് വയ്ക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ ജനങ്ങളില്‍ ഭീതിപടര്‍ത്തുന്ന സര്‍ക്കാര്‍ നടപടി ക്രൂരവിനോദമാണെന്നും, സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് ഏകീകരിക്കാനുള്ള ശക്തമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button