ഡൽഹി: ആളൂര്‍ പീഡന കേസില്‍ പ്രതി സി.സി. ജോണ്‍സണിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പ്രതി ജോണ്സണ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതിയുടെ നടപടി. ജാമ്യാപേക്ഷ ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. പോലീസ് നടത്തുന്ന അന്വേഷണവുമായി ജോണ്സണ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിനും ഇരയ്ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
Also Read: കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തും: വ്യോമയാന മന്ത്രി
ബലാത്സംഗ കേസ്സുകളില്‍ ഇരകള്‍ പരാതി നല്കാന് വൈകുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ടാകാമെന്ന് ജസ്റ്റിസ് അജയ് രസ്തോഗി നിരീക്ഷിച്ചു. ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലുള്ള സംഭവങ്ങളാണ് പല സ്ഥലങ്ങളിലും നിന്ന് കേള്‍ക്കുന്നത്. അടുത്ത ബന്ധുക്കള്‍ നടത്തുന്ന പീഡനം കൂടുന്നു എന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് എന്നും ജസ്റ്റിസ് രസ്തോഗി നിരീക്ഷിച്ചു. ബലാത്സംഗ കുറ്റത്തിന് പുറമെ ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്ക് മേല്‍ ചുമത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഭീഷണി കാരണമാണ് പരാതി നല്കാന് വൈകിയതെന്നും ഇരയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
ഹൈക്കോടതിയില്‍ ജോണ്സണ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തളളിയിരുന്നു. തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. 2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ യുവതി പീഡനത്തിനിരയായത്. യുവതിയെ ജോണ്സണ് വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു എന്നുകാട്ടി യുവതിയുടെ സുഹൃത്ത് ഒളിമ്പ്യന്‍ മയൂഖ ജോണിയാണ് പരാതി നല്‍കിയത്. അതേസമയം പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തില്‍ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ചൂണ്ടിക്കാട്ടി മയൂഖ ജോണി അനിശ്ചിതകാല സമരത്തിനൊരുങ്ങുകയാണ്.
Post Your Comments