NewsInternational

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സൗത്ത് കാരലൈനയില്‍ ട്രംപിന് ജയം; നെവാഡ കോക്കസില്‍ ഹിലരി ജയിച്ചുകയറി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുളള മൂന്നാംഘട്ട പ്രൈമറിയും, കോക്കസും പുരോഗമിക്കവെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണിന് നെവാഡ കോക്കസില്‍ ശക്തമായ തിരിച്ചുവരവ്. നേരത്തെ രണ്ടാംഘട്ടത്തില്‍ അയോവയില്‍ ഹിലരി ക്ലിന്റണിനെ തോല്‍പ്പിച്ച ബേണി സാന്‍ഡേഴ്‌സിനെതിരെ വന്‍മുന്നേറ്റം നടത്തിയാണ് നെവാഡയില്‍ ഹിലരി മൂന്നാംഘട്ടത്തില്‍ ജയിച്ചുകയറിയത്.

നെവാഡയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെയും, ലേബര്‍ യൂണിയനുകളുടെയും അനുകൂല പിന്തുണയാണ് ഹിലാരിക്ക് ഇവിടെ മുന്നേറ്റത്തിന് സഹായിച്ചത്. ഇതോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുളള ഹിലാരിയുടെ സാധ്യതകളേറിയിരിക്കുകയാണ്.ഫെബ്രുവരി 27നാണ് ഇനി സൗത്ത് കാരലൈനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കോക്കസ്.

അതേസമയം ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റക്കാര്‍ക്കെതിരെയുളള പ്രസ്താവനക്കെതിരെ മാര്‍പാപ്പ രംഗത്തെത്തിയതിനുശേഷവും സൗത്ത് കാരലൈനയില്‍ നടന്ന മൂന്നാംഘട്ട പ്രൈമറിയില്‍ റിപ്പബല്‍ക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് വ്യക്തമായ മുന്നേറ്റം നടത്തി ജയിച്ചു. 33 ശതമാനം വോട്ടുനേടിയാണ് ട്രംപ് വ്യക്തമായ ആധിപത്യം ഉറപ്പിച്ചത്. ഇവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജെബ് ബുഷ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുളള മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.

നേരത്തെ അയോവയില്‍ നടന്ന പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപിന് കനത്ത വെല്ലുവിളി ഉയര്‍ത്തി വിജയിച്ച ടെക്‌സാസസ് സെനറ്ററായ ടെഡ് ക്രൂസും, ഫ്‌ളോറിഡ സെനറ്റര്‍ മാര്‍കോ റുബിയോയുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് പിറകിലായുളളത്. നേരിയ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുളള വോട്ടിങ് ശതമാനത്തിലുളളത്. മാര്‍കോ റുബിയോക്ക് 21.56 ശതമാനം വോട്ടും, ടെഡ് ക്രൂസിന് 21.54 ശതമാനം വോട്ടുമാണ് ലഭിച്ചത്.സൗത്ത് കാരലൈനില്‍ തന്റേത് സാധ്യമായ വിജയമെന്നായിരുന്നു ഫലമറിഞ്ഞശേഷം ട്രംപിന്റെ ട്വീറ്റ്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പ്രൈമറി, കോക്കസ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ പ്രൈമറിയില്‍ വോട്ടെടുപ്പും, കോക്കസില്‍ സംവാദവുമാണ് നടക്കുന്നത്. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ സൂപ്പര്‍ ടൂസ്‌ഡെ ആയ മാര്‍ച്ച് ഒന്നിനു നടക്കുന്ന വോട്ടെടുപ്പിനു മുന്നോടിയായി ശക്തമായ പ്രചാരണങ്ങളോടെ മുന്‍പന്തിയിലെത്താനാണ് സ്ഥാനര്‍ത്ഥികളുടെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button