NewsBusiness

ഡിജിറ്റല്‍ മാധ്യമങ്ങളുടെ പരസ്യ സാധ്യതകളുടെ ഭാവി: റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതെന്ന് സര്‍വേ

കൊച്ചി: മാധ്യമ-വിനോദ വ്യവസായ മേഖലയില്‍ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം വളര്‍ച്ച നേടിയത് ഡിജിറ്റല്‍ പരസ്യമേഖലയാണെന്ന് റിപ്പോര്‍ട്ട്.

2014-ല്‍ 4,350 കോടി രൂപയായിരുന്ന ഡിജിറ്റല്‍ പരസ്യവിപണി 2015 ആയപ്പോഴേക്കും 38.2 ശതമാനം കൂടി വളര്‍ച്ച കൈവരിച്ച് 6,010 കോടി രൂപയുടേതായി. മാധ്യമ-വിനോദ വ്യവസായത്തിന്‍റെ മൊത്തം വളര്‍ച്ച ഈ കാലയളവില്‍ 12.8 ശതമാനം മാത്രമായിരുന്നു. വ്യവസായ ചേംബറുകളുടെ കൂട്ടായ്മയായ ഫിക്കിയും പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെ.പി.എം.ജി.യും ചേര്‍ന്ന നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ വ്യക്തമാകുന്നത്.

2020 ആകുമ്പോഴേക്കും ഡിജിറ്റല്‍ പരസ്യവിപണി 25,500 കോടി രൂപയുടേതായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഇന്ത്യയിലെ മൊത്തം പരസ്യവരുമാനത്തിന്‍റെ നാലിലൊന്നും ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്നാകും.

3ജി, 4ജി സാങ്കേതികവിദ്യയിലൂന്നിയുള്ള മൊബൈല്‍ സേവനങ്ങള്‍ വ്യാപകമായതാണ് ഡിജിറ്റല്‍ പരസ്യങ്ങളുടേയും പ്രചാരം വര്‍ദ്ധിപ്പിച്ചത്. സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം വര്‍ദ്ധിച്ചതും ഒരു പ്രധാന ഘടകമായി. ഡിജിറ്റല്‍ പരസ്യങ്ങളില്‍ മൊബൈല്‍, വീഡിയോ പരസ്യങ്ങളുടെ വിഹിതം ഏറി വരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ മൊത്തം പരസ്യവരുമാനം 2020-ഓടെ 99,400 കോടി രൂപയുടേതാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് മാധ്യമ-വിനോദ വ്യവസായത്തെ 2.26 ലക്ഷം കോടി രൂപയുടെ മൂല്യത്തിലേക്ക് ഉയര്‍ത്തും. ഇപ്പോള്‍ ഇത് 1.15 ലക്ഷം കോടി രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button