KeralaNews

വോട്ട് ബഹിഷ്‌കരിക്കാന്‍ നടക്കുന്നവര്‍ക്ക് കലക്ടര്‍ ബ്രോയുടെ മറുപടി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവമായതിനിടെ, ഫേസ്ബുക്കിന്റെ സ്വന്തം കലക്ടര്‍ ബ്രോ ഇത്തരം ആഹ്വാനങ്ങള്‍ക്കുള്ള മറുപടിയുമായി രംഗത്തുവന്നു. എന്തുകൊണ്ട് വോട്ട് ചെയ്യേണ്ടതുണ്ട് എന്ന കാര്യമാണ്, യുക്തിഭദ്രമായ വിധത്തില്‍ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് എഴുതിയത്.

ഇതാണ് കലക്ടര്‍ ബ്രോയുടെ പോസ്റ്റ്:

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ അഹ്വാനം ചെയ്തു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ കാണാനിടയായി. ഇതാണത്രെ എല്ലാവരേം ഞെട്ടിക്കുന്ന പുതിയ പ്രതിഷേധമുറ. ഇതാണത്രെ ഫാഷന്‍. എങ്കിലും അത്ര ഫാഷനബിള്‍ അല്ലാത്ത കാര്യം പറയട്ടെ?

ദു:ഖകരവും പ്രതിഷേധാര്‍ഹവുമായ പലതും നമുക്ക് ചുറ്റിലും നടക്കുന്നുമുണ്ട്. ദുരിതങ്ങളാല്‍ കഷ്ടപ്പെടുന്ന ആളുകളുമുണ്ട്. പ്രശ്‌നങ്ങള്‍ അനവധി ഉണ്ട്. ഇതേക്കുറിച്ചൊക്കെ സജിവ ചര്‍ച്ചകളും പ്രശ്‌നപരിഹാരത്തിന് പൊതുജന സമ്മര്‍ദ്ദവും ഉണ്ടാവാറുണ്ട്. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ പോലും അനുവാദമില്ലാത്ത നിരവധി രാജ്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് എന്ന് മാത്രം ഓര്‍ക്കുക.

നമുക്ക് ജനാധിപത്യം വേണ്ടുവോളം ഉള്ളതുകൊണ്ട് ഒരു പക്ഷേ വെറുതേ കിട്ടിയ വോട്ടവകാശത്തിന്റെ വില അറിയാതെ പോയതാണോ? വോട്ടു ചെയ്യാന്‍ സാധിക്കാത്തവരും നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട്. മാനസിക രോഗാശുപത്രികളിലും,വൃദ്ധ സദനങ്ങളിലും, അനാഥാലയങ്ങളിലും ജീവിക്കുന്നവരും, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും, തടവുകാരും, രോഗികളുമെല്ലാം ഈ ഗണത്തില്‍ പെടും. പ്രകൃതിക്കും മൃഗങ്ങള്‍ക്കും വോട്ട് ചെയ്ത് അവരുടെ കാര്യം പറയാന്‍ കഴിയില്ല. ‘വോട്ട് ബാങ്ക്’ ആയി വര്‍ത്തിക്കാന്‍ കഴിയാത്ത ഇക്കൂട്ടരുടെ നേരെ അധികാരികള്‍ക്ക് പൊതുവില്‍ ഒരവഗണന ഇല്ലാതില്ല. നമുക്ക് വേണ്ടി മാത്രമല്ല, ഇവര്‍ക്കൊക്കെയും കൂടിയാണ് നമ്മള്‍! ഇന്ന് കേള്‍പ്പിക്കാന്‍ പോകുന്ന ആ ബീപ് ശബ്ദം.

ഓ..എന്റെ ഒരു വോട്ടല്ലേ..അതിപ്പോ എന്ത് വ്യത്യാസം വരുത്താന്‍ എന്ന് ചിന്തിക്കുന്നവരുണ്ട്. ഒരു മഴത്തുള്ളി നിസ്സാരനാണെങ്കിലും ഭൂമിയെ വിറപ്പിച്ച് പേമാരി പെയ്തിറങ്ങുന്നത് ഒട്ടനവധി മഴത്തുള്ളികള്‍ ഒരുമിക്കുമ്പോഴാണ്. വോട്ടും അങ്ങനെ തന്നെ.

ഇന്ന് സ്ഥാനാര്‍ത്ഥികളില്‍ കുറേപ്പേരെങ്കിലും നമുക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാഗ്രഹിക്കുന്നവരോ, ചെയ്യുന്നവരോ ആണ്.അതിനു കാരണം നമ്മുടെ കയ്യിലുള്ള വോട്ട് എന്ന ആയുധത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ്. ആ ആയുധവും വലിച്ചെറിഞ്ഞാല്‍ പിന്നെ നമുക്ക് എന്തുണ്ട് വില? പോളിംഗ് ബൂത്തില്‍ പോകാത്ത ഒരു വിഭാഗത്തിനായി സ്ഥാനാര്‍ത്ഥികള്‍ എന്തിന് വിയര്‍പ്പൊഴുക്കണം? ജനാധിപത്യവ്യവസ്ഥയില്‍ അവര്‍ക്ക് മൂല്യമില്ല എന്ന സത്യം നമ്മള്‍ മനസ്സിലാക്കണം.

പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം ജനാധിപത്യം നമുക്ക് നല്‍കുന്നുണ്ട്. ജാഥകള്‍, മുദ്രാവാക്യങ്ങള്‍, പണിമുടക്കുകള്‍, അങ്ങനെ പലതും. ഇക്കാലത്ത് വാട്‌സാപ്പിലെ ട്രോളുകളുകളും ഒരു പ്രധിഷേധ മാര്‍ഗ്ഗം തന്നെ. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ, വോട്ടെടുപ്പിലൂടെ, അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരത്തിന് പുറമേയാണിതോരോന്നും. ഇതോരോന്നും നിലനില്‍ക്കുന്നത് വോട്ടെടുപ്പ് നിലനില്‍ക്കുന്നത് കൊണ്ട് മാത്രവുമാണ്. സ്വീകരിക്കാനോ, നിരാകരിക്കാനോ ഉള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. നിങ്ങള്‍ക്ക് യോജിപ്പുള്ള സ്ഥാനാര്‍ത്ഥി ആരുമില്ലെങ്കില്‍ അക്കാര്യം NOTA ബട്ടണ്‍ അമര്‍ത്തി അറിയിക്കാനും പറ്റും. അത് ഏറെ ശക്തമായ അറിയിപ്പുമായിരിക്കും. ജനാധിപത്യത്തില്‍ നിലപാടുകള്‍ അറിയിക്കേണ്ടത് വോട്ട് ചെയ്താണ്. വോട്ട് ചെയ്യാത്തവര്‍ ഒന്നും പറയുന്നില്ല. വോട്ടിംഗ് ശതമാനത്തിലെ ഇടിവിലെ വെറും ഒരു അക്കം മാത്രമായി അവര്‍ മാറുന്നു.

നമ്മുടെ പ്രതിഷേധങ്ങളും, നിരാശകളും ഒരിക്കലും ജനാധിപത്യത്തിനെതിരെ ആവരുത്. സമൂഹത്തിലെ നല്ല മനുഷ്യരൊന്നും രാഷ്ട്രീയത്തില്‍ ഇറങ്ങുന്നില്ല എന്ന് പലരും പറയാറുണ്ട്. നല്ല മനുഷ്യരൊന്നും വോട്ട് ചെയ്യാതിരിക്കയും കൂടി ആയാലോ? ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ ആവേശം തോന്നുമെങ്കിലും മുറിക്കാതിരിക്കുന്നതാണ് ബുദ്ധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button