Kerala

പ്രധാനമന്ത്രി ആവാസ് യോജനയില്‍ കേരളത്തില്‍ 8300 ലേറെ വീടുകള്‍ക്ക് അനുമതി

തിരുവനന്തപുരം ● 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി കേരളത്തില്‍ 8,382 വീടുകള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കി. 251.6 കോടി ചെലവ് വരുന്ന പദ്ധതിയുടെ പകുതി തുക ( 125.8 കോടി ) കേന്ദ്രം അനുവദിക്കും. ബാക്കി തുക സംസ്ഥാന സര്‍ക്കാരും നഗരസഭയും ഗുണഭോക്താവും കൂടി കണ്ടെത്തണം.

കാസര്‍ഗോഡ് , കല്‍പ്പറ്റ, പാലക്കാട്‌, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട എന്നീ ഏഴ് നഗരങ്ങളിലാകും വീടുകള്‍ നിര്‍മ്മിക്കുക. പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയായ സംസ്ഥാന നഗര നിര്‍മ്മാണ മിഷന്റെ പദ്ധതി രേഖ കേന്ദ്രം അംഗീകരിച്ചു. പദ്ധതിയില്‍ ഒരു വീടിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കുക. ഇതില്‍ ഒന്നര ലക്ഷം കേന്ദ്രം നല്‍കും. ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാരും, നഗരസഭയും ഗുണഭോക്താവും കൂടി വീതിച്ചെടുക്കണം.

കഴിഞ്ഞ ജൂണിലാണ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75ാം വാര്‍ഷികമായ 2022 ഓടെ നഗരങ്ങളിലെ എല്ലാവര്‍ക്കും വീട് എന്നതാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ 14 ജില്ലാ ആസ്ഥാനങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button