Parayathe Vayya

അശ്വതി- മലയാളിയുടെ മനസ്സിലെ വര്‍ണ്ണവെറിയുടെ ഒടുവിലത്തെ ഇര

അഞ്ജു പ്രഭീഷ്

ദളിത് പീഡനം തുടര്‍ക്കഥയാകുന്നുവോ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ?കേരളം മാറി മാറി ഭരിച്ച ഇടതു വലതു സര്‍ക്കാരുകള്‍ ദളിത്‌ പീഡനങ്ങള്‍ക്ക് തടയിടുന്നതില്‍ അമ്പേ പരാജയപ്പെട്ടുവെന്ന് സമകാലികസംഭവപരമ്പരകള്‍ വരച്ചുകാട്ടുന്നു..ഈയടുത്ത കാലത്ത് കേരള മനസാക്ഷിയെ ഞെട്ടിച്ച ജിഷാകൊലപാതകത്തില്‍ തുടങ്ങി തലശേരിയിലെ സഹോദരിമാരുടെ അറസ്റ്റും കടന്നു ഇപ്പോള്‍ അശ്വതിയെന്ന പെണ്‍കുട്ടിയുടെ റാഗിംഗില്‍ എത്തിനില്‍ക്കുന്നു പ്രബുദ്ധകേരളം…ഉത്തരേന്ത്യയിലെ ദളിതരോട് മാത്രം തോന്നുന്ന സീസണല്‍ ദളിത്‌ സ്നേഹം മാത്രമാണോ രാഷ്ട്രീയക്കാര്‍ക്ക് ഇവരോടുള്ളത് ?സ്വന്തം മണ്ണിലെ ദളിതരെ സ്നേഹിക്കാന്‍ കഴിയാത്ത,അവരെ സ്വന്തം കൂടപ്പിറപ്പായി കാണാന്‍ കഴിയാത്ത വര്‍ണ്ണവെറി ബാധിച്ച ഒരു നെറികെട്ട സമൂഹമായി നമ്മള്‍ മലയാളികള്‍ മാറുന്നുവോ ?

കറുപ്പുംപടിയിലെ ജിഷയെന്ന ദളിത്‌ പെണ്‍കുട്ടി അതിക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ അത് പുറംലോകം അറിഞ്ഞത് നാല് നാളുകള്‍ക്കു ശേഷം മാത്രം ..അതും സോഷ്യല്‍ മീഡിയയുടെ ഇടപെടലിലൂടെയും..ഇപ്പോള്‍ എല്ലാം ശരിയാക്കുന്ന സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ കൊലപാതകിയായ ആസാംകാരന്‍ പിടിയിലായി…നല്ലകാര്യം !പക്ഷെ അപ്പോഴും ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങള്‍ കേരളമാനസാക്ഷിക്ക് മുന്നില്‍ ബാക്കിയാവുന്നുണ്ട് ..ചെന്നിത്തലയുടെ പോലീസ് ഈ മൃഗീയ കൊലപാതകത്തെ ആദ്യനാളുകളില്‍ എന്തേ തൃണവല്ക്കരിച്ചു ?ഇര വെറുമൊരു പാവപ്പെട്ട ദളിത്‌ പെണ്‍കുട്ടിയായത്‌ കൊണ്ട് മാത്രമല്ലേ ക്രൂരമായൊരു കൊലപാതകത്തെ കണ്ടില്ലെന്നു നടിക്കാന്‍ പോലീസിനു ആദ്യദിനം കഴിഞ്ഞത്..പിറ്റേന്നത്തെ പത്രങ്ങളിലെ ചെറിയ കോളത്തിലെ ഒരു ദുരൂഹകൊലപാതക വാര്‍ത്തയായി മാത്രം അത് ചുരുങ്ങി പോയതും അവള്‍ പാവപ്പെട്ട പെണ്‍കുട്ടിയായത്‌ കൊണ്ട് മാത്രം ..കീറിമുറിക്കപ്പെട്ട അവളുടെ ജനനേന്ദ്രിയങ്ങളില്‍ പീഡനശ്രമം കാണാന്‍ കഴിയാത്ത നിയമപാലകര്‍ അവളെ അഗ്നിനാളങ്ങള്‍ക്ക് ബലി നല്‍കി ..മറവുചെയ്യേണ്ട ശരീരത്തെ ദഹിപ്പിച്ചപ്പോള്‍ നഷ്ടമായത് വിലയേറിയ തെളിവുകളും ..ഫോറന്‍സിക് വിദഗ്ദരുടെ അഭാവത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടം ജിഷയുടെ കാര്യത്തില്‍ നെറികേട് കാട്ടി ..പീഡനകൊലപാതകങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വീഡിയോ എടുക്കണമെന്ന നിയമം ഇവിടെ കാറ്റില്‍പ്പറത്തി..മൂക്കിന്‍ തുമ്പില്‍ ഉണ്ടായിരുന്ന കൊലപാതകിയെ കണ്ടുപിടിക്കാന്‍ ചെന്നിത്തലയുടെ പോലീസിനു കഴിഞ്ഞില്ല ..വാര്‍ത്ത വിവാദമായപ്പോള്‍ പല്ലിന്റെ വിടവിലൂടെയും പര്‍ദ്ദകവറിന്റെ തുമ്പിലൂടെയും കൊലപാതകിയെ തേടി പോലീസ് പാഞ്ഞു ..ഇതിനിടയില്‍ പോലീസിന്റെ മൂന്നാംമുറ ഏറ്റുവാങ്ങിയ നിരപരാധികള്‍ ഏറെ..

പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ ഏറിയപ്പോള്‍ ആദ്യം നല്‍കിയ വാഗ്ദാനം ജിഷയുടെ കൊലപാതകിയെ കണ്ടുപിടിക്കും എന്നതായിരുന്നു ..ദിവസങ്ങള്‍ക്കുള്ളില്‍ ആ വാഗ്ദാനം നിറവേറ്റാന്‍ പിണറായി സഖാവിന്റെ പോലീസിനായി ..കേരള പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍ ആയി വിശേഷിപ്പിക്കപ്പെട്ട കുറ്റാന്വേഷണം പക്ഷേ ശരിക്കും ഒരു കബളിപ്പിക്കല്‍ ആയിരുന്നില്ലേയെന്നു നമ്മളില്‍ പലരും ചിന്തിച്ചുപോയാല്‍ അതിനെ തള്ളിക്കളയാന്‍ കഴിയുമോ ? കുളിക്കടവിലെ ചിരിയും വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയ മദ്യവും ഹെല്‍മെറ്റ്‌ കൊണ്ട് മറച്ച പ്രതിയുമെല്ലാം എവിടൊക്കെയോ പൊരുത്തപ്പെടുന്നില്ല ..ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണവും തള്ളിക്കളയേണ്ട കാര്യമല്ല തന്നെ ..ഫോറന്‍സിക് തെളിവുകളെല്ലാം തന്നെ പ്രതിക്ക് എതിരാണെന്നതു ശക്തമായ തെളിവാണ് .പക്ഷേ എന്തിനു വേണ്ടിയായിരുന്നു ഈ കൊലയെന്നത് പ്രതിയെ കൊണ്ട് പറയിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലായെന്നതു വിരല്‍ചൂണ്ടുന്നതു ചുരുള്‍ നിവരേണ്ട എന്തൊക്കെയോ ദുരൂഹതയിലേക്കാണ്..ഇടതു വലതു അവിശുദ്ധ ബന്ധം ഈ കൊലപാതകത്തിന്റെ പിന്നിലുണ്ടെന്ന ആരോപണം ശക്തമാണ് .അത് തെറ്റാണെന്ന് തെളിയിക്കേണ്ടത് പിണറായി സര്‍ക്കാരിന്റെ ബാധ്യതയാണ്..അങ്ങനെങ്കില്‍ പിണറായിയുടെ പോലീസ് ആദ്യം ചെയ്യേണ്ടത് ജിഷയുടെ കേസ് തള്ളിക്കളയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചുകൊണ്ടാണ് .ഒപ്പം പോസ്റ്റ്മോര്‌ട്ടം നേരാംവണ്ണം നടത്താത്ത ഫോറന്‍സിക് വകുപ്പിനെതിരെയും നടപടി സ്വീകരിക്കണം ..ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആരോപണത്തെ കുറിച്ചും വേണ്ട രീതിയില്‍ അന്വേഷണം നടത്തണം ..ഒപ്പം അമീറുള്‍ എന്ന കൊലപാതകിയെ പൊതുജനങ്ങള്‍ക്കു കാട്ടികൊടുക്കുകയും വേണം ..

പിണറായി സര്‍ക്കാര്‍ നേരിട്ട വലിയൊരു പ്രതിസന്ധി ആയിരുന്നു തലശേരിയിലെ ദളിത്‌ സഹോദരിമാരുടെ അറസ്റ്റും അവരിലൊരാളുടെ ആത്മഹത്യാശ്രമവും പി പി ദിവ്യയുടെ വിവാദപ്രസ്താവനയും .ഷിബിന്‍ എന്ന സഖാവിന്റെ ജാതിപേര് വിളിച്ചുള്ള കളിയാക്കലില്‍ രോഷാകുലരായ സഹോദരിമാര്‍ പാര്‍ട്ടി ആഫിസില്‍ കയറി സഖാക്കളെ കയ്യേറ്റം ചെയ്തുവെന്ന കുറ്റത്തില്‍ അവരെ പോലീസ് അറസ്റ്റ്ചെയ്തു.അത് മാത്രമല്ല ജാമ്യമില്ലാ വകുപ്പ് ചുമത്തി സഹോദരിമാരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു ..പിന്നീടാണ് പി പി ദിവ്യയുടെ ചാനലിലൂടെയുള്ള വിവാദ പ്രസ്താവനയും ആരോപണവും ..ഈ ആരോപണം കേട്ട സഹോദരിമാരില്‍ ഒരാള്‍ അമിതമായി ഗുളികകള്‍ കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചു ..ഒരു സിനിമാക്കഥ പോലെയുള്ള സംഭവവികാസങ്ങള്‍ ..ഇതിന്റെ പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരക്കഥയുണ്ടെന്നു മനസ്സിലാക്കാന്‍ വലിയ പഠിപ്പിന്റെ ആവശ്യമില്ല തന്നെ…ഈ സംഭവം വെളിച്ചത് കൊണ്ട് വരുന്നതും ഇടതു വലതു പാര്‍ട്ടികളുടെ ദളിത്‌ സമീപനങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ് ..ഈ സംഭവത്തില്‍ വന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചിരിക്കുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ..ജിഷയോട് തോന്നാതിരുന്ന ദളിത്‌ സ്നേഹം തലശ്ശേരി സഹോദരിമാരോട് കടലുപോലെ തോന്നിയ കോണ്‍ഗ്രസ്കാരുടെ ആ സ്നേഹത്തിന്റെ പേരാണോ പ്രീണനം ?ഇനി മറ്റൊന്ന് കൂടി,ദളിതര്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷ പാര്‍ട്ടിയുടെ സഖാത്തി പി പി ദിവ്യയുടെ വാക്കുകള്‍ കേരളം മുഴുവന്‍ കേട്ടതാണ്..ആ വാക്കുകളില്‍ ഉടനീളം മുഴച്ചു നിന്നത് പാര്‍ട്ടി സ്നേഹം മാത്രമായിരുന്നു.രണ്ടു സ്ത്രീകളെ പരസ്യമായി അവഹേളിക്കാന്‍ ധൈര്യം കാണിച്ച അവര്‍ വെളിവാക്കിയതും ദളിതരോടുള്ള പാര്‍ട്ടിയുടെ മൃദു സമീപനം അല്ല തന്നെ ..

യാതൊരു രാഷ്ട്രീയ മുതലെടുപ്പിനും സ്കോപ്പ് ഇല്ലാത്ത ഗുല്‍ബര്‍ഗ റാഗിംഗ് പീഡനത്തിന്റെ ഇരയും ഒരു ദളിത്‌ പെണ്‍കുട്ടി തന്നെ ..അശ്വതിയെന്ന ഈ പത്തൊമ്പതുകാരി പെണ്‍കുട്ടിയുടെ ദുരിതപര്‍വ്വത്തിന്റെ കഥ കേരളമറിയുന്നത്‌ സംഭവം നടന്നു നാല്‍പത്തിയൊന്നു ദിവസങ്ങള്‍ക്കു ശേഷം മാത്രം..ഈ സംഭവത്തിലും മുഖ്യപ്രതി മലയാളികളുടെ സവര്‍ണ്ണമനസ്സില്‍ പതിഞ്ഞുപോയ വര്‍ണ്ണവെറി തന്നെ..പെണ്‍കുട്ടിയുടെ കറുത്ത നിറത്തെ കളിയാക്കിയ വെളുത്ത കുലടകള്‍ അവളെ “കരി”യെന്നു വിളിച്ചു അപമാനിച്ചു..കരി പുരണ്ട മനസ്സുള്ള വെളുത്ത കൂത്തിച്ചികള്‍ കഴിഞ്ഞിരുന്നില്ല അശ്വതിയുടെ മുഖത്തെ ഐശ്വര്യവും ഭംഗിയും..പണത്തിന്റെ ഹുങ്കില്‍, ശരീരത്തില്‍ അടിഞ്ഞുപോയ കൊഴുപ്പിന്റെ പുളച്ചിലില്‍ അവളുടെ നിറത്തെ അവഹേളിച്ച ആ കെട്ടിലമ്മമാര്‍ക്ക് അറിയില്ലല്ലോ കറുപ്പ് കരുത്തിന്റെയും അദ്ധ്വാനത്തിന്റെയും പ്രതീകമാണെന്ന്..വര്‍ണ്ണവെറിയുടെ മലീമസമായ അഴുക്കു മനസ്സില്‍ പുതുഞ്ഞുപോയ നാല് നെറികെട്ട ജന്മങ്ങളുടെ പേക്കൂത്തില്‍ വെന്തുരുകി പോയത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്കൊപ്പം അവളുടെ അന്നനാളം കൂടിയായിരുന്നു.. നിറവും ജാതിയും പദവിയും നോക്കി വാര്‍ത്തകളെ വിശകലനം ചെയ്യുന്ന മാധ്യമവേശ്യകള്‍ എന്തുകൊണ്ട് ഈ കൊടിയ പാതകം ചെയ്ത അവളുമാരുടെ ചിത്രങ്ങള്‍ ആഘോഷമാക്കുന്നില്ല..??പാവപ്പെട്ട കറുത്ത പെണ്‍കുട്ടികളുടെ അവിഹിതഗര്‍ഭങ്ങളുടെയും അപഥസഞ്ചാരങ്ങളുടെയും നിറംപിടിപ്പിച്ച കഥകള്‍ക്കൊപ്പം അവരുടെ ചിത്രങ്ങളും പേരും കുടുംബത്തിന്റെ ചരിത്രവുമൊക്കെ ചൂടോടെ വിളമ്പുന്നവര്‍ പക്ഷേ വെളുത്തകുലടകളുടെ കാമപേക്കൂത്തുകളെ പലപ്പോഴും കണ്ടില്ലെന്നു നടിക്കുന്നു.ഇന്നത്തെ പത്രങ്ങളില്‍ അശ്വതിയുടെ പ്രതികളെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്തയുണ്ട് .പക്ഷെ അപ്പോഴും നമുക്ക് കാണാം മാധ്യമങ്ങളുടെ വിവേചനം ..പ്രതികളുടെ ആരുടേയും ചിത്രങ്ങളോ മേല്‍വിലാസമോ ഇല്ല .ആകെയുള്ളത് ആകെയുള്ളത്കൊല്ലം സ്വദേശിനി ലക്ഷ്മി,ഇടുക്കി സ്വദേശിനികളായ ആതിര,കൃഷ്ണപ്രിയ എന്ന വിവരങ്ങള്‍ മാത്രം..എന്നാല്‍ രണ്ടു ദിവസംമുന്‍പ് മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയ മറ്റൊരു വാര്‍ത്ത ഇതാ-അവിവാഹിതയായ ദളിത്‌യുവതി കുഞ്ഞിനെ കൊലപ്പെടുത്തി..ഇവിടെ യുവതിയുടെ ചിത്രത്തിനൊപ്പം വിശദമായ പോസ്റ്റല്‍ അഡ്രസ്സ് കൂടിയുണ്ട്. മാവേലിക്കരയിലെ തഴക്കര ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ്‌ അറനൂറ്റിമംഗലം പ്ലാവിളയില്‍ അനിത..എങ്ങനുണ്ട് മാധ്യമധര്‍മം??നിറവും പണവും ജാതിയും നോക്കി വാര്‍ത്ത നല്‍കുന്ന മാധ്യമവേശ്യകളെ ഒറ്റക്കെട്ടായി ബഹിഷ്കരിക്കേണ്ട സമയം ആഗതമായിരിക്കുന്നു…എന്തേ കറുത്തവര്‍ക്കില്ലേ മാനാഭിമാനങ്ങള്‍??വെളുത്തകുലടകളുടെ പടവും മേല്‍വിലാസവും അച്ചടിച്ചുവന്നാല്‍ മാനം പുരപ്പുറത്തു കേറുമോ???

.കറുപ്പ് കരുത്തിന്റെ പ്രതീകമാണ്..ശുദ്ധികലശം നടത്തേണ്ടത് കറുപ്പിനെ വെറുപ്പായി കാണുന്ന മലീമസമായ മനസ്സുകള്‍ക്കാണ്…വെളുത്ത മുഖങ്ങളില്‍ കറുത്ത ചായം പൂശി കറുപ്പിനു ഐക്യദാര്‍ഢ്യം നല്‍കുന്നതിനുപകരം കരിപുരണ്ട നമ്മുടെ മനസ്സുകളെ നന്മയുടെ ചാരംകൊണ്ട് വെളുപ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്..ഇടതുവലതു ബി ജെ പി പാര്‍ട്ടികള്‍ ദളിത്‌ സ്നേഹം പ്രകടിപ്പിക്കേണ്ടത് അവര്‍ക്ക് ഒരുപ്രശ്നം വരുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കൊണ്ടോ ദളിത്‌ എന്ന വാക്കിനെ പര്‍വതീകരിച്ച് കാണിച്ചുകൊണ്ടോ അല്ലാ.മറിച്ചു ആര്‍ക്കെന്തു പ്രശ്നം വന്നാലും ജാതിമതവേലികള്‍ നോക്കാതെ സഹജീവിസ്നേഹം മാത്രം നോക്കി പണത്തിന്റെയും പദവിയുടെയും തുലാസ്സില്‍ അളക്കാതെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും തുലാസ്സില്‍ മനസാക്ഷിയെ അളന്നു നാമൊന്ന് എന്ന ചിന്തയോടെ തിന്മകള്‍ക്കെതിരെ പ്രതികരിച്ചു കൊണ്ടാണ്..അതുപോലെതന്നെയാണ് പത്രമാധ്യമങ്ങളും ചെയ്യേണ്ടത് …അപ്പോള്‍ മാത്രമേ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമിയുമെല്ലാം ചെയ്ത സാമൂഹ്യ നവോത്ഥാനം ലക്ഷ്യപ്രാപ്തിയില്‍ എത്തുകയുള്ളൂ ….

shortlink

Related Articles

Post Your Comments

Related Articles


Back to top button