Kerala

കേരളം ഭരിക്കുന്നത് സിപിഎം-കോണ്‍ഗ്രസ് ചീയേഴ്‌സ് മുന്നണി – യുവമോര്‍ച്ച

തിരുവനന്തപുരം ● പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭരണം നടക്കുന്നത് എല്‍ഡിഎഫ്-യുഡിഎഫ് ചീയേഴ്‌സ് മുന്നണി കൂട്ടുകെട്ടിലൂടെയാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ്.രാജീവ് അഭിപ്രായപ്പെട്ടു. സിപിഎം-കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

rajeev

പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഐസ്‌ക്രീം പെണ്‍വാണിഭം, മലബാര്‍ സിമന്‍സ് അഴിമതി, ലോട്ടറി എന്നീ കേസുകള്‍ പരസ്പര ധാരണയില്‍ പിന്‍വലിച്ചു. ഇപ്പോള്‍ പാമോലിന്‍ കേസിലും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ തയ്യാറാവുന്നു. പൊതുഖജനാവില്‍നിന്ന് പണമെടുത്ത് കേസ് നടത്തിയ വി.എസ്.അച്ചുതാന്ദന്‍ ഇതില്‍ പ്രതികരിക്കാത്തതും സംശയാസ്പദമാണ്. മദ്യ നയത്തിലും കോണ്‍ഗ്രസ്-സിപിഎം ധാരണ വ്യക്തമാണ്. രമേഷ് ചെന്നിത്തലയുടെ കുറ്റസമ്മതം ഇതിനുദാഹരണമാണ്. മദ്യനയത്തില്‍ വി.എം സുധീരന്‍ അപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ ആക്രമിച്ചതിന്റെ ഒരംശം നിലപാട് പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ നയത്തില്‍ സ്വീകരിക്കാത്തതും സംശയാസ്പദമാണ്. ഇത്തരത്തില്‍ അഴിമതിയും മദ്യനയവും എല്ലാം ഒത്തുതീര്‍ത്ത് ഒരുമിച്ച് നീങ്ങുന്ന ചീയേഴ്‌സ് മുന്നണിയാണ് കേരളം ഭരിക്കുന്നതെന്ന് രാജീവ് പറഞ്ഞു.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്‍.അനുരാജ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എസ്.ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, അഡ്വ.രഞ്ജിത് ചന്ദ്രന്‍, രാകേന്ദു, അശ്വതി രാജേഷ് എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സിജുമോന്‍, പ്രശാന്ത്, എസ്.ശ്രീരാഗ്, വിഷ്ണുദേവ്, ബി.ജി.വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി. ഉമ്മന്‍ചാണ്ടിയുടേയും പിണറായി വിജയന്റെയും മുഖംമൂടി അണിഞ്ഞ് പ്രതീകാത്മകമായി ഒത്തുതീര്‍പ്പ് കൂട്ടുകെട്ട് വെളിവാക്കിക്കൊണ്ടാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.

shortlink

Post Your Comments


Back to top button