KeralaNews

സൈബര്‍ ആക്രമണത്തിനെതിരെ ആത്മഹത്യാഭീഷണി മുഴക്കി യുവതി എഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു!

കോട്ടയം: ഈ വരുന്ന ചൊവ്വാഴ്ച രാത്രി 10നും 11നും ഇടയ്ക്ക് ഞാന്‍ ആത്മഹത്യ ചെയ്യും; പെണ്ണിന്റെ മാനത്തിനു വിലപറയുന്ന നാട്ടില്‍ എനിക്ക് ജീവിക്കേണ്ട; സാധാരണക്കാരിയായ എനിക്കും നീതി കിട്ടണം…മന്ത്രിമാരുടെ ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന ഈ ആത്മഹത്യാ കുറിപ്പ് സൈബര്‍ ലോകത്ത് പുതിയ ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീ വിജിയാണ് തന്റെ ഫെയ്സ് ബുക്കിലും ആത്മഹത്യാ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സൈബര്‍ കേസില്‍ നീതി തേടിയാണ് ശ്രീ വിജിയുടെ പോരാട്ടം. ഈ മാസം 27ന് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് പോസ്റ്റിൽ പറയുന്നത്.

ഷൈജു സുകുമാരന്‍ നാടാര്‍ എന്ന വ്യക്തിക്കെതിരെയാണ് കോഴഞ്ചേരി സ്വദേശിനിയായ ശ്രീ വിജി ആരോപണം ഉന്നയിക്കുന്നത്.ഷൈജു സുകുമാരന്‍ നാടാരുടെ സൈബര്‍ ആക്രമണമാണ് ശ്രീ വിജിയെ ബുദ്ധിമുട്ടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ ശ്രീ വിജിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുന്നുണ്ട്. ചില ഫെക്ക് ഫെയ്സ് ബുക്ക് പേജുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിന് കാരണമെന്നും ഇതില്‍ നിന്ന് വ്യക്തമാണ്. പോലീസില്‍ നിന്ന് നീതി കിട്ടാത്തതു കൊണ്ടാണ് ആത്മഹത്യാ കുറിപ്പുമായി ശ്രീ വിജി എത്തുന്നത്. ഈ ആത്മഹത്യാക്കുറിപ്പ് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോലീസ് ഇതേ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്റെ പ്രിയ സുഹൃത്തുക്കളോട് എനിക്കൊരു കാര്യം പറയാനുണ്ട്…… ഞാന്‍ ഈ വരുന്ന ചൊവ്വാഴ്ച 27/9/2016 നു രാത്രി 10നും 11നും ഇടയ്ക്ക് ആത്മഹത്യ ചെയ്യും….. അതിനു കാരണം തിരുവനന്തപുരം നെടുമങ്ങാട് ഊറ്റുകുഴി അഴകാത്ത് വീട്ടില്‍ ഷൈജു സുകുമാരന്‍ നാടാര്‍ ആണ്…കഴിഞ്ഞ ഫെബ്രുവരി 13 മുതല്‍ തുടങ്ങിയതാണ് ഒരു കാരണവുമില്ലാതെ ഉള്ള ഇയാളുടെ സൈബര്‍ ആക്രമണം…. ഫെബ്രുവരി 16 നു ഇയാളുടെ പേരില്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ പരാതിയും കൊടുത്തതാണെന്ന് ഫെയ്സ് ബുക്ക് പേജില്‍ ശ്രീ വിജി പറയുന്നു. എന്നാല്‍ തനിക്ക് നീതി കിട്ടിയില്ല.

ഇതുവരെയും ഈ സൈബര്‍ ആക്രമണത്തിന് ഒരു അവസാനവും ഉണ്ടായിട്ടില്ല…ഇപ്പോള്‍ പോലീസിനും ഈ കേസില്‍ ഒരു തണുപ്പന്‍ മട്ട്.. അന്വേഷിക്കുന്നുണ്ട് എന്നു മാത്രമുള്ള മറുപടി…. പക്ഷേ തോറ്റു പിന്മാറാന്‍ ഞാന്‍ ഒരുക്കമല്ല…പെണ്ണിന്റെ മാനത്തിനു വിലപറയുന്നവന്റെ മുന്‍പില്‍ തോറ്റു കൊടുക്കാന്‍ എനിക്കു മനസ്സില്ല… ആത്മാഭിമാനം ഉള്ളൊരു പെണ്ണാണു ഞാന്‍… എനിക്കും ജീവിക്കണം ഈ നാട്ടില്‍ ,അതിന് എനിക്കു നീതി കിട്ടണം… ഞാന്‍ മരിച്ചാല്‍ അതിനു കാരണക്കാര്‍ ഈ നാട്ടിലെ പോലീസും നിയമവും ഒക്കെയാണ്… ഒരു വര്‍ഷമാകുന്നു ഞാനീ കേസിന്റെ പുറകേ നടക്കാന്‍ തുടങ്ങിയിട്ട്…ഇതു വരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല….എന്നും അവർ വ്യക്തമാക്കുന്നു.

സ്ത്രീകളെ സംരക്ഷിക്കാന്‍ ഈ നാട്ടിലെ നിയമത്തിനും നിയമപാലകര്‍ക്കും കഴിവില്ലെങ്കില്‍ പിന്നെ എന്തിനു ഈ നാട്ടില്‍ പോലീസും പോലീസ് മന്ത്രിയും ഒക്കെ… എന്റെ ആത്മഹത്യ ഭീരുത്വം ആണെന്നും തോറ്റു കൊടുക്കലാണെന്നും നിങ്ങളൊക്കെ പറയും… പക്ഷേ ഇതെന്റെ പ്രതിഷേധമാണ്…അത്രയ്ക്കും സഹികെട്ടു ഞാന്‍… എനിക്ക് നീതി കിട്ടണം…ഇവിടുത്തെ രാഷ്ട്രീയക്കാരനും പണമുള്ളവനും മാത്രം കിട്ടേണ്ട ഒന്നല്ല നീതി… സാധാരണക്കാരിയായ എനിക്കും കിട്ടണം…. അതു കൊണ്ട് ഈ പോസ്റ്റ് എത്തേണ്ടിടത്ത് എത്തണം… അത്ര വരെ ഈ പോസ്റ്റ് എന്റെ സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
നാളെ ഒരിക്കല്‍ നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകള്‍ക്കും നീതി കിട്ടണ്ടേ… ഞാനീ എഴുതിയതൊക്കെ തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല… ഇതെനിക്കു കിട്ടേണ്ട നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്…… ഈ നാട്ടില്‍ സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടം….. അങ്ങനെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മരിക്കുക….-എന്ന്‍ പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button