KeralaNewsUncategorized

മുഖ്യമന്ത്രിയെ കാണാനെത്തിയ ആദിവാസികൾക്ക് നേരെ പോലീസിന്റെ അതിക്രമം : നാട്ടുകാരുടെ മുന്നിൽവച്ച് ഉടുതുണി അഴിച്ച് ആക്ഷേപിച്ചു

വടക്കാഞ്ചേരി: കേരള പോലീസിനെതിരെ ദിനംപ്രതി നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്.യുഎപിഎ ചുമത്തി പൗരന്മാരെ തുറുങ്കിലടയ്ക്കുകയും കൂടാതെ കടല്‍ക്കരയില്‍ കാറ്റുകൊണ്ടിരിന്നവരെ മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് നടപടിയുമെല്ലാം ജനരോക്ഷത്തിനിടയാക്കിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ എത്തിയ ആദിവാസികളെ ബലം പ്രയോഗിച്ച്‌ അറസ്റ്റു ചെയ്ത പൊലീസ് നടപടിയും വിവാദത്തിലാകുന്നു. ഗദ്ദിക നാടന്‍കലാമേളയുടെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെയാണ് പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റുചെയ്തത്.

ഒളകര കോളനിയില്‍നിന്നുളള പി.കെ. രതീഷ്, മുതലമടയില്‍നിന്നുള്ള വി. രാജു, കൊല്ലങ്കോട്ടുനിന്നുള്ള പി. മണികണ്ഠന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കോളനികളിലെ വിവിധ ആവശ്യങ്ങള്‍ കാണിച്ച് നിവേദനം നല്‍കുന്നതിനായാണ് രതീഷും രാജുവും മണികണ്ഠനും ഗദ്ദിക നാടന്‍കലാമേളയിലെത്തിയത്.കടപ്പാറയില്‍ ഭൂമിക്കായി സമരം നടത്തുന്ന ആദിവാസികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.പിണറായി വിജയന് നിവേദനം നല്‍കാനായി വേദിക്കുസമീപം കാത്തുനില്‍ക്കുന്നതിനിടെ തങ്ങള്‍ മൂന്നുപേരെയും പൊലീസ് ബലമായി പിടിച്ച്‌ ആദ്യം സമീപത്തേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കേ ഉടുത്തിരുന്ന മുണ്ടുള്‍പ്പെടെ അഴിപ്പിച്ച്‌ പരിശോധിച്ചതായും രതീഷ് പറയുന്നു.മുഖ്യമന്ത്രിയുടെ സമീപത്തേക്ക് പോകാന്‍ അനുവദിച്ചതും ഇല്ല.അതോടൊപ്പം ഇവരുടെ പക്കലുണ്ടായിരുന്ന ബാഗില്‍നിന്ന് ആദിവാസികള്‍ നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകള്‍ പോലീസ് പിടിച്ചെടുത്തു.ഒപ്പമുണ്ടായിരുന്നവരെ പോലീസ് പിടിച്ചതോടെ സ്ഥലത്തുണ്ടായിരുന്ന കടപ്പാറ കോളനി മൂപ്പന്‍ വേലായുധന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റേഷനിൽ കുത്തിയിരുന്നു.ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി പോയശേഷം രാത്രി ഒമ്പതുമണിയോടെയാണ് പിടികൂടിയവരെ പോലീസ് ജാമ്യത്തില്‍ വിട്ടയച്ചത്.

ആദിവാസികൾക്കെതിരെയുള്ള പോലീസ് നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button