NewsGulf

മലയാളി നഴ്സിന് നേരെയുണ്ടായ ആക്രമണം: വില്ലന്‍ ആരും പ്രതീക്ഷിക്കാത്തയാള്‍

കുവൈത്ത് സിറ്റി•അബ്ബാസിയയില്‍ മലയാളി നഴ്സിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ തമിഴ്‌നാട്‌ സ്വദേശിയാണെന്നാണ് പുതിയ കണ്ടെത്തല്‍. ഭര്‍ത്താവുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലുണ്ടായ പ്രശ്നമാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് വിവരം. ഭര്‍ത്താവിന്റെ കൂടെ ജോലി ചെയ്യുന്ന ഇയാള്‍ കൃത്യത്തിന് ശേഷം നാട്ടിലേക്ക് കടന്നതായാണ് സൂചന.

യുവതിയുടെ ഭര്‍ത്താവ് ബിജോയ്ക്ക് ബാബിതൈന്‍ കമ്പനിയിലാണ് ജോലി. ഇതേ കമ്പനിയില്‍ ജോലി ചെയുന്ന തമിഴ്‍നാട് സ്വദേശിയായ പ്രഭാകരന്‍ എന്നയാളില്‍ നിന്ന് ബിജോ പണം കടം വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയെങ്കിലും കൂടുതല്‍ പലിശ നല്‍കണമെന്നാവശ്യപ്പെട്ട് ഒന്ന് രണ്ടു തവണ ഇയാള്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിജോ പറഞ്ഞു.

കഴിഞ്ഞ ചൊവാഴ്ചയാണ് അബ്ബാസിയായിലെ താമസ സ്ഥലത്തു വെച്ച് കോട്ടയം സ്വദേശിനിയായ നഴ്‌സിന് കുത്തേറ്റത്. അക്രമി മുഖം മറച്ചിരുന്നെങ്കിലും പ്രഭാകരനുമായി രൂപസാദൃശ്യം ഉള്ളതായി ആരോഗ്യം നിലവീണ്ടെടുത്തശേഷം തന്റെ ഭാര്യ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോടും ഇന്ത്യന്‍ സ്ഥാനപതിയോടും സൂചിപ്പിച്ചതായും ബിജോ പറഞ്ഞു. തന്റെ ഭാര്യയെ ആക്രമിച്ചത് കൂടെ ജോലി ചെയ്യുന്ന പുരുഷ നഴ്‌സാണ് എന്ന രീതിയില്‍ ചിലര്‍ ഫെയ്സ്ബുക്കില്‍ നല്‍കിയ വാര്‍ത്ത തെറ്റിദ്ധാരണായുണ്ടാക്കുന്നതാണെന്നും ബിജോയ് പറഞ്ഞു.

താമസ സ്ഥലത്തു യുവതി ആക്രമിക്കപ്പെട്ടത് അബ്ബാസിയയിലെ പ്രവാസി സമൂഹത്തെ മൊത്തത്തില്‍ ആശങ്കയിലാക്കിയിരുന്നു. പ്രശ്നത്തില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെടുകയും എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button