Kerala

മറൈന്‍ഡ്രൈവിലെ അക്രമം: പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുമെന്ന് സൂചന

കൊച്ചി : മറൈന്‍ ഡ്രൈവില്‍ ഒരുമിച്ചിരുന്ന യുവതീയുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ക്കെതിരെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (കാപ്പ) നിയമം ചുമത്തുമെന്ന് പൊലീസ്. പരിസരത്തെ റെസിന്റ്‌സ് അസോസിയേഷനും പൊലീസിലെ ചിലരും ശിവസേന പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് ആരോപണമുണ്ട്. ആക്രമത്തെ ന്യായീകരിച്ച് ചിലര്‍ രംഗത്തത്തെിയിരുന്നു. മറൈന്‍ഡ്രൈവിലെ ഒരുഭാഗം അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്ന് റെസിഡന്റ്‌സ് അസോസിയേഷന്‍ നേരത്തേ ആരോപിച്ചിരുന്നു. പിടികൂടിയവരില്‍ ചിലര്‍ വഴിപോക്കരാണെന്നാണ് പറയുന്നത്. യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പത്ര, ചാനല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സഹായം തേടുമെന്നും കേസ് അന്വേഷിക്കുന്ന എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാല്‍ പറഞ്ഞു.

സംഭവത്തില്‍ പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. എട്ടുപേരാണ് റിമാന്‍ഡിലുള്ളത്. ഭീഷണിപ്പെടുത്തല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, സ്ത്രീത്വത്തെ അവഹേളിക്കല്‍ തുടങ്ങിയ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ മുമ്പ് വിവരമറിഞ്ഞിട്ടും മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ആക്രമികളെ നിയന്ത്രിച്ചില്ലെന്നുമാണ് പ്രധാന ആരോപണം. സെന്‍ട്രല്‍ എസ്.ഐ അടക്കം 11 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

പ്രതികള്‍ക്കെതിരെ കൊച്ചി സിറ്റി, എറണാകുളം റൂറല്‍ സ്ഥലങ്ങളില്‍ കേസുകളുണ്ടെങ്കില്‍ അവയുടെ വിവരം തേടി ജില്ല പൊലീസ് മേധാവിക്ക് കത്തയച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഏഴോളം പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഗൂഢാലോചന ആരോപണമുയര്‍ന്നെങ്കിലും അതിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നേരത്തേ അറസ്റ്റ് ചെയ്ത എട്ടുപേരെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button