NewsIndia

അഞ്ജു ബോബി ജോര്‍ജിന് ഒളിമ്പിക്‌സ് വെള്ളി മെഡലിന് വഴി തെളിയുന്നു

ന്യൂഡെല്‍ഹി: ഒളിമ്പിക് അത്‌ലറ്റിക്‌സില്‍ മലയാളി താരം അഞ്ജു ബോബി ജോര്‍ജിനെത്തേടി മെഡലെത്താന്‍ സാധ്യത. അതും വെള്ളിമെഡല്‍തന്നെ. 2004 -ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനത്താണ് അഞ്ജു എത്തിയത്. ഈ സ്ഥാനമാണ് മൂന്നുപടി കൂടി കയറി രണ്ടാം സ്ഥാനത്താകാന്‍ പോകുന്നത്.

ഏഥന്‍സ് ഒളിമ്പിക്‌സിലെ വനിതാ ലോംഗ്ജമ്പില്‍ മൂന്നു മെഡലുകളും നേടിയത് റഷ്യന്‍ താരങ്ങളായിരുന്നു. ഈ മൂന്നുതാരങ്ങളും പിന്നീട് മറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെയാണ് അഞ്ജുവിനെത്തേടി മെഡലെത്തുമെന്ന പ്രതീക്ഷ ഉയര്‍ന്നത്.

ആദ്യ മൂന്ന് സ്ഥാനക്കാരായ റഷ്യയുടെ തതാന്യ ലെബഡേവയും ഇറിന സിമാഗിനയും തത്യാന കൊട്ടോവയും അയോഗ്യരാക്കപ്പെട്ടാല്‍ അന്നത്തെ നാലാം സ്ഥാനക്കാരിയായ ഓസ്‌ട്രേലിയയുടെ ബ്രോണ്‍വിന്‍ തോംപ്‌സണ് സ്വര്‍ണവും അഞ്ചും ആറും സ്ഥാനങ്ങളിലെത്തിയ അഞ്ജു, ബ്രിട്ടന്റെ ജെയ്ഡ് ജോണ്‍സണ്‍ എന്നിവര്‍ക്ക് യഥാക്രമം വെള്ളിയും വെങ്കലവും ലഭിക്കും. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വ്യക്തിഗത മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് അഞ്ജു. ഒളിമ്പിക്‌സില്‍ വെള്ളി നേടിയാല്‍ അഞ്്ജുവിന്റെ പേരില്‍ മറ്റൊരു റിക്കോര്‍ഡും കുറിക്കപ്പെടും.

നിരോധിക്കപ്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് തതാന്യ ലെബഡേവയില്‍ നിന്ന് ബെയ്ജിങ് ഒളിമ്പിക്‌സില്‍ നേടിയ വെള്ളി മെഡല്‍ തിരിച്ചുവാങ്ങിയിരുന്നു. 2012ല്‍ മരുന്നടിക്ക് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏതന്‍സിലെ വെള്ളി മെഡല്‍ ജേതാവ് ഐറി സിമഗിനയ്ക്ക് ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ട ഏതന്‍സിലെ വെങ്കല മെഡല്‍ ജേതാവ് കൊട്ടോവയില്‍ നിന്ന് 2005ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ മെഡലുകള്‍ തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഈ മൂന്നുപേരും ഏഥന്‍സില്‍ ഉത്തേജക മരുന്നുപരിശോധനയില്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തിരിമറികള്‍ നടന്നിട്ടുണ്ടാകുമെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.

താരങ്ങള്‍ക്കെതിരായ നടപടികള്‍ കണക്കിലെടുത്ത് ഇന്ത്യയും ആസ്‌ട്രേലിയയും ബ്രിട്ടണും സംയുക്തമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷനും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.

ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ച് പരാതി നല്‍കുമെന്ന് അഞ്ജുവിന്റെ പരിശീലകനും ഭര്‍ത്താവുമായ റോബര്‍ട്ട് ബോബി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button