KeralaLatest NewsNews

പ്ലാസ്റ്റിക് കുപ്പിവെള്ളം ജീവനെടുക്കും: മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

തിരുവനന്തപുരം•കുപ്പിവെള്ളത്തില്‍ സൂര്യതാപമേല്‍ക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്ന രാസപ്രവർത്തനത്തിന് ഇടയാക്കുമെന്ന് പരാതി. വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ ശക്തമായ വെയിലിൽ രാസപ്രവര്‍ത്തനത്തിന് വിധേയമാകുകയും ബിസ്‌ഫെനോൾ-എ പോലെയുള്ള ഘടകങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കുമെന്നുമാണ് പരാതി. കാൻസറുണ്ടാക്കുന്ന പ്രധാന വില്ലനാണിത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടുന്നു. വെള്ളം നിറച്ച പ്ലാസ്റ്റിക് കുപ്പികൾ വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ കൊണ്ടുപോകരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഒമാനിൽ ഡോക്ടറായ സജീവ് ഭാസ്‌കർ സമർപ്പിച്ച പരാതിയിലാണു നടപടി.

വെള്ളം നിറച്ച കുപ്പികൾക്ക് ഐഎസ്ഒ മാർക്ക് ഉണ്ടെങ്കിലും അതു കുപ്പിയിൽ നിറച്ചിരിക്കുന്ന വെള്ളം ശുദ്ധമാണെന്നതിന്റെ തെളിവല്ലെന്നു കമ്മിഷൻ നിരീക്ഷിച്ചു. നിർമാണവേളയിൽ പ്ലാസ്റ്റിക് കുപ്പികൾ സുരക്ഷിതമായിരിക്കും. എന്നാൽ ഇതിൽ വെള്ളം നിറച്ചു തുറന്ന വാഹനങ്ങളിൽ സൂര്യതാപമേറ്റ് കൊണ്ടുപോകുമ്പോഴാണ് ആരോഗ്യത്തിന് ഹാനികരമാകുന്നത്.

തുറന്ന വാഹനത്തിൽ മിനറൽ വാട്ടർ നിറച്ച പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുപോകുന്നത് ചില രാജ്യങ്ങള്‍ വിലക്കിയിട്ടുണ്ട്. ശുദ്ധജലവും ശുദ്ധമായ ഭക്ഷണവും മനുഷ്യാവകാശമാണെന്നു കമ്മിഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പറഞ്ഞു.വിഷയത്തിൽ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാന്‍ ആരോഗ്യ, ഭക്ഷ്യ സെക്രട്ടറിമാരും ഭക്ഷ്യസുരക്ഷാ കമ്മിഷണറോടും കമ്മീഷന്‍ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button