Latest NewsNewsIndia

മദ്യപിച്ച് ലക്കുകെട്ട ഭാര്യ ഭര്‍ത്താവിനെ ഓടിച്ചിട്ടു വെടിവച്ചു

ബംഗളൂരു: മദ്യപിച്ച ലക്കുകെട്ട ഭാര്യ ഭര്‍ത്താവിനെ കാറില്‍ വച്ച് വെടിവച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷതേടി കാറില്‍ നിന്ന് ഇറങ്ങി ഓടി ബസില്‍ കയറിയ ഭര്‍ത്താവിനെ ഭാര്യ പിന്തുടര്‍ന്ന് കാറില്‍ എത്തി കാര്‍ ബസിന് മുന്നില്‍ ഇട്ട് ബസ് തടഞ്ഞ് വീണ്ടും ആക്രമണത്തിന് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്ഥാപനമായ എയ്‌സ് സിഇഓ സായി റാം(53) ആണ് ഭാര്യയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായത്. സംഭവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ 48 വയസുകാരിയായ ഹാംസ റാമിനെ പോലീസ് അറസ്റ്റുചെയ്തു.

തമിഴ്‌നാട്ടുകാരായ ദമ്പതികള്‍ ബാംഗളൂരിലാണ് താമസം. നാട്ടില്‍ നിന്ന് ബാംഗളൂരിലേക്ക് മടങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ മകളുടെ വിവാഹകാര്യത്തില്‍ തകര്‍ക്കമായി. ഇതിനിടെ ഭക്ഷണം കഴിക്കാനായി ചന്ദാപൂര്‍ ഭാഗത്ത് ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ഇരുവരും നന്നായി മദ്യപിക്കുകയും ചെയ്തു. ഭാര്യയാണ് ഡ്രൈവ് ചെയ്തിരുന്നത്.

ഇതിനിടെ തര്‍ക്കം വീണ്ടും രൂക്ഷമാകുകയും സായി റാം കാര്‍ ഓടിക്കുകയായിരുന്ന ഭാര്യയുടെ മുഖത്ത് ഇടിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഹാംസ തോക്കെടുത്ത് ഭര്‍ത്താവിനെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ കാറില്‍ നിന്ന് ഇറങ്ങിയോടിയ സായിറാം മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബെംഗളൂരു മെട്രോപൊളീറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ ചാടി കയറുകയായിരുന്നു. പിന്നാലെ വന്ന ഭാര്യ കാര്‍ ബസിന് മുന്നില്‍ കുറുകെ നിര്‍ത്തി ബസ് തടഞ്ഞ് ബസില്‍ കയറി ഭര്‍ത്താവിനെ വീണ്ടും വെടിവയ്ക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ബസ് യാത്രക്കാര്‍ ബലംപ്രയോഗിച്ച് ഹാംസയെ തടയുകയും പോലീസിനെ വിളിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സായിറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതക ശ്രമത്തിന് ഭാര്യക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

ഭര്‍ത്താവിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാനാണ് താന്‍ വെടിവച്ചതെന്ന് ഹാംസ പറഞ്ഞു. തോക്ക് ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദമ്പതിമാര്‍ കുറച്ചുകാലമായി സ്വരച്ചേര്‍ച്ചയിലല്ലെന്നും വെവ്വേറയാണ് താമസിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button