KeralaLatest NewsNewsNews StoryLiteratureReader's Corner

പശുശാപം ഉണ്ടോ എന്നെനിക്കറിയില്ല, ശിശുശാപം തീര്‍ച്ചയായും ഉണ്ട്: വൈറലായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

സ്വാതന്ത്ര്യ ദിനത്തിന്റെ ഈ വേളയില്‍ ഗൊരഖ്പൂര്‍ ദുരന്തം പരാമര്‍ശിച്ചുക്കൊണ്ടാണ് സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്റെ കടന്നു വരവ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീര്‍ച്ചയായും ഉണ്ട് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ‘ശിശുശാപത്തില്‍ ഒരു സ്വാതന്ത്ര്യ ദിനം’എന്നാണ് കുറിപ്പിന്റെ തലക്കെട്ട്‌. പ്രാണവായു നിഷേധിക്കപ്പെട്ട് പിടഞ്ഞൊടുങ്ങിയ മിണ്ടാപ്രാണികളായ ആ കുരുന്നുകള്‍ക്കു വേണ്ടിയാണ് ഞാന്‍ ശബ്ദിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാര്‍ശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെയാണ് നിങ്ങള്‍ ഇന്ന് കൊന്നതെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശിശുശാപത്തില്‍ ഒരുസ്വാതന്ത്ര്യ ദിനം

ഉജ്ജ്വലനായ ഒരു ദേശീയ നേതാവിന്റെ പേരുകിട്ടാന്‍ അഞ്ചു വയസ്സില്‍ അച്ഛനോട് കരഞ്ഞു വാശി പിടിച്ച കുട്ടിയായിരുന്നു ഞാന്‍.
അതുകൊണ്ട് കുട്ടിത്തം എന്താണെന്ന് , അതിന്റെ ശക്തി എന്താണെന്ന് എനിക്കു നന്നായി അറിയാം.
കടുത്ത ആസ്ത്മക്കാരനായ കുട്ടിയായിരുന്നതുകൊണ്ട്, നേരെ കിടന്ന് പ്രാണന്‍ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നെഞ്ചില്‍ നിന്നു പറിച്ചെടുത്ത് അമ്മ പായില്‍ മലര്‍ത്തിക്കിടത്താറുള്ള ശിശുവായിരുന്നു ഞാന്‍.
അതുകൊണ്ട് പ്രാണവായു കിട്ടാതെയുള്ള മരണം എന്താണെന്നും എനിക്കു നന്നായി അറിയാം.
കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ ആളുകളായ ആളുകള്‍ മുഴുവന്‍ കൊടിയുടെ നിറത്തിന്റെ പേരില്‍, തങ്ങള്‍ വിശ്വസിക്കുന്ന സംഘടനയുടെ പേരില്‍, താനുള്‍പ്പെട്ട ജാതിയുടെയും മതത്തിന്റേയും പേരില്‍, ലിംഗത്തിന്റേയും സ്വത്തിന്റേയും ബലാബലങ്ങളുടെ പേരില്‍ ചേരി തിരിഞ്ഞ് വാക്കുകൊണ്ടും ആയുധം കൊണ്ടും പോരടിച്ചുകൊണ്ടേയിരുന്നപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നത് ഞാന്‍ ഊമയായതുകൊണ്ടല്ല.
എന്റെ വാക്കിനെ എന്നേക്കാള്‍ ഊക്കില്‍ പറയാന്‍ ഇവിടെ ലക്ഷക്കണക്കിനു പേര്‍ വേറേയും ഉണ്ടായിരുന്നതുകൊണ്ടാണ്.
എന്നാല്‍ ഇന്നെനിക്കു ശബ്ദിക്കേണ്ടിയിരിക്കുന്നു.
കാരണം പ്രാണവായു നിഷേധിക്കപ്പെട്ട് പിടഞ്ഞൊടുങ്ങിയ 76 പേര്‍ക്കും വാക്കില്ല, പാര്‍ട്ടിയില്ല, കൊടിയില്ല, കോടതിയില്ല.
തങ്ങള്‍ ഏതു മതത്തില്‍ ഏതു ജാതിയില്‍ ഏതു ലിംഗത്തില്‍ എന്ന വിഷവാക്‌സിന്‍ എടുക്കാന്‍ അവര്‍ക്കു പ്രായമായിരുന്നില്ല.
ഓ, അവര്‍ക്ക് വോട്ടവകാശവും ഇല്ലായിരുന്നല്ലോ.
അതുകൊണ്ട് മിണ്ടാപ്രാണികളായ ആ കുരുന്നുകള്‍ക്കു വേണ്ടി ഞാന്‍ ശബ്ദിക്കുന്നു.
ഇത് അനീതിയാണ്. പശുശാപം എന്നൊന്ന് ഉണ്ടോ എന്നെനിക്കറിയില്ല. പക്ഷേ ശിശുശാപം തീര്‍ച്ചയായും ഉണ്ട്. കാരണം നാളത്തെ കവിയെ, കലാകാരനെ, പാട്ടുകാരനെ, ദാര്‍ശനികനെ, അനീതിക്കെതിരെ പോരാടുന്ന ജനനേതാവിനെ നിങ്ങള്‍ ഇന്നേ കൊന്നിരിക്കുന്നു!
സുഭാഷ് ചന്ദ്രബോസിന്റെ പേരു ഞാന്‍ അന്നേ കരഞ്ഞു സ്വന്തമാക്കിയത് എന്റെ ദേശസ്‌നേഹത്തെപ്പറ്റി ഒരു പട്ടിയും സംശയിക്കാത്ത വിധത്തില്‍ ഇന്നീ വരികള്‍ കുറിക്കുവാനുള്ള അര്‍ഹതയ്ക്കുവേണ്ടിയാണ്. പായില്‍ മലര്‍ത്തിക്കിടത്തിയപ്പോള്‍ അന്നു പ്രാണനുപേക്ഷിക്കാതെ പിടിച്ചു നിന്നത് ഈ സ്വാതന്ത്ര്യദിനത്തില്‍ ആ എഴുപത്തിയാറു മിണ്ടാപ്രാണികള്‍ക്കു വേണ്ടി മിണ്ടാനാണ്. വന്ദ്യവയോധികനായ ഒരു മഹാകവിയുടെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍
‘നിന്നെക്കൊന്നവര്‍ കൊന്നൂ പൂവേ
തന്നുടെ തന്നുടെ മോക്ഷത്തെ!’
വേദനയോടെ
ജയ്ഹിന്ദ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button