KeralaLatest NewsNewsNews StoryReader's Corner

ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ വാഗ്ദാനം ഈ പാലക്കാട്ടുക്കാരന്‍ കേട്ടില്ല; ബിനേഷ് ബാലന്‍ വാര്‍ത്തകളില്‍ നിറയുമ്പോഴും ആരും അറിയാതെ പോയ ഒരു വാഗ്ദാന കഥ

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കോമ്മണ്‍വെല്‍ത്ത് സ്കോളര്‍ഷിപ് ലഭിക്കുകയും തുടര്‍ന്ന് ലണ്ടനിലെ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലും സസ്കസ് യൂണിവേഴ്സിറ്റിയിലും പഠിക്കാന്‍ എത്തിയ ബിനീഷ് ബാലന്റെ യാത്ര മൂന്നു വര്‍ഷം തടസ്സപ്പെട്ട വാര്‍ത്ത നാം വായിച്ചറിഞ്ഞതാണ്. കേരളത്തിന്റെ അങ്ങേയറ്റത്തുള്ള കാസര്‍ഗോട്ടെ ആദിവാസി ഊരില്‍ നിന്നും സ്വപ്രയത്നത്താല്‍ എത്തിയ യുവാവ് കേരളത്തിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ബലിയാടായി മാറുക ആയിരുന്നു എന്നതിനാല്‍ അതിവേഗം വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. അതോടെ യുവാവിനെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുക ആണെന്ന് ആദിവാസി ക്ഷേമ മന്ത്രി എ കെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒടുവില്‍ ബിനീഷ് ബാലന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തി തന്റെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്നും രണ്ടു സെക്രട്ടറിയേറ്റ് ജീവനക്കാരാണ് പ്രശ്ങ്ങള്‍ ഉണ്ടാക്കിയതെന്നും വ്യക്തമാക്കിയതോടെ ആ അധ്യായം അടഞ്ഞു.

ഇവരെപ്പോലുള്ള ഓരോ മിടുക്കന്മാരും സ്വന്തം നാടിന്റെ യശസ് ഉയര്‍ത്തുന്ന വിഭാഗത്തില്‍ പെടുന്നവരാണ്. അതേ സമയം ആരും കൊതിക്കുന്ന കോമ്മണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് കയ്യില്‍ എത്തിയിട്ടും അത് വേണ്ടെന്നു വച്ച്‌ ബ്രിട്ടനിലേക്കുള്ള പോക്ക് നിരസിച്ച പാലക്കാട്ടുകാരന്‍ അരുണ്‍ ബാബുവിന്റെ കഥയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വ്യത്യസ്തമായിട്ടുള്ളത്. ബിനേഷ് ബാലന്റെ സ്കോളര്‍ഷിപ്പ് നേട്ടവും യുകെ യിലേക്കുള്ള വരവും ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഒരു കോടി രൂപയെന്ന വാഗ്ദാനം അര്‍ജുന്‍ ബാബുവിന് നിരസിക്കേണ്ടി വന്നത്. യുകെയില്‍ എത്തി തന്റെ ഇഷ്ട വിഷയമായ കാലാവസ്ഥ പഠനം നടത്തുവാന്‍ ആണ് അര്‍ജുന്‍ ബാബു ആഗ്രഹിച്ചിരുന്നതെങ്കിലും കോമണ്‍വെല്‍ത്ത് റിസല്‍ട്ട് പുറത്തു വന്നപ്പോള്‍ കുറച്ച് മാറ്റങ്ങള്‍ സംഭവിച്ചു.

അതിനുമുന്‍പ്‌ കോമ്മണ്‍ വെല്‍ത്ത് സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കി അവസാന വട്ടം പിന്തള്ളപ്പെട്ടപ്പോള്‍ പ്രതീക്ഷ നഷ്ടമായതാണ്, അര്‍ജുന്‍ ബാബുവിനെ ദക്ഷിണ കൊറിയയിലെ പുസാന്‍ സര്‍വകലാശാലയില്‍ എത്തിച്ചത്. പുസാനിലെ ഐബിഎസ് സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ഫിസിക്സിലാണ് അര്‍ജുന്‍ ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. ആരും ആഗ്രഹിക്കുന്ന നേട്ടമാണ് ഇതിലൂടെ അര്‍ജുന്‍ സ്വന്തമാക്കിയത്. സാധാരണ സ്കൂളില്‍ നിന്നും പഠിച്ചു വരുന്ന മിടുമിടുക്കരുടെ പേരുകളില്‍ എഴുതി വയ്ക്കാന്‍ ഉള്ളതാണ് അര്‍ജുന്‍ ബാബുവിന്റേതും.

കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് സര്‍ക്കാര്‍ തിരഞ്ഞെടുത്ത 19 പേരില്‍ ആറാമത്തെ ആളായിരുന്നു അര്‍ജുന്‍ ബാബു. പട്ടികയില്‍ കാലാവസ്ഥ പഠനത്തിന് അര്‍ഹത നേടിയവരില്‍ രണ്ടാമനും. ഇന്ത്യയിലെ മിടുക്കരെ തേടിയെത്തുന്ന അത്യാകര്‍ഷക പഠന സഹായമായിട്ടാണ് ബ്രിട്ടീഷ് സ്കോളര്‍ഷിപ്പ് കരുതപ്പെടുന്നത്. പഠന സഹായ തുകയുടെ വലിപ്പവും ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ നടത്താന്‍ കഴിയുന്ന ഗവേഷണവും തന്നെയാണ് ഈ സ്കോളര്‍ഷിപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
പാലക്കാട് വടക്കാഞ്ചേരി നെല്ലിക്കാട്ട് കുടുംബാംഗമായ അര്‍ജുന്‍ ബാബു അവിടെയുള്ള കണ്ണാടി ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം ബിരുദം കൈക്കലാക്കാന്‍ ഡല്‍ഹിക്കു പറന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.

ഡല്‍ഹി സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നും ബിഎസ്സി ഫിസിക്സ് ഓണേഴ്സ് നേടിയ അര്‍ജുന്‍ ഹൈദറാബ്ബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഓഷ്യന്‍ ആന്‍ഡ് അറ്റ്മോസ്ഫിയറിക് സയന്‍സില്‍ ടോപ് സ്കോറില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇതിന് ശേഷമാണ് 2015 ല്‍ ബ്രിട്ടീഷ് സ്കോളര്‍ഷിപ്പിനായി ശ്രമം നടത്തുന്നത്. പക്ഷെ അവസാന കടമ്പ കടക്കാനായില്ല. വീണ്ടും തൊട്ടടുത്ത വര്‍ഷം ശ്രമിച്ചപ്പോള്‍ വിജയം അര്‍ജുനൊപ്പമായി. എന്നാല്‍ ക്ഷമയോടെ കാത്തിരിക്കാന്‍ വയ്യെന്നായപ്പോള്‍ ദക്ഷിണ കൊറിയയിലേക്ക് പോവുകയായിരുന്നു. അങ്ങനെ ബ്രിട്ടന്റെ നഷ്ടം കൊറിയ നേട്ടമാക്കി മാറ്റുകയാണ്. ബ്രിട്ടന്‍ ഏറെ ശ്രദ്ധ നല്‍കുന്ന മേഖലകളില്‍ ഒന്ന് കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button