KeralaLatest NewsNews

ആരോഗ്യമന്ത്രിയെ രക്ഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനുള്ള നീക്കവുമായി സിപിഐഎം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മീഷന്‍ നിയമനത്തിലും പ്രതിരോധത്തിലായ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ രക്ഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനുള്ള നീക്കവുമായി സിപിഐഎം. കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ.സുധീര്‍ ബാബുവിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഏറെനാളായി പാര്‍ട്ടി നേതൃത്വത്തിനു പരാതികള്‍ ലഭിച്ചിരുന്നു.

പാര്‍ട്ടിക്കാരുടെ കാര്യങ്ങള്‍ ഒന്നും അവിടെ നടക്കുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ എല്ലാ ഫയലും നിയമം അനുശാസിക്കുന്ന തരത്തിലാണു പ്രൈവറ്റ് സെക്രട്ടറി കൈകാര്യം ചെയ്തിരുന്നതെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോഗ്യ സെക്രട്ടറിയും സെക്രട്ടേറിയറ്റിലെ മറ്റ് ഉദ്യോഗസ്ഥരും അയക്കുന്ന ഫയലുകള്‍ കൃത്യമായി പരിശോധിച്ചു സര്‍ക്കാര്‍ താല്‍പര്യത്തിന് അനുസൃതമായി മാറ്റം വരുത്തുന്നതില്‍ പ്രൈവറ്റ് സെക്രട്ടറി വീഴ്ച വരുത്തിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മന്ത്രിയെ കാര്യങ്ങള്‍ അത്തരത്തില്‍ ബോധ്യപ്പെടുത്തുന്നതിലും ഇദ്ദേഹം വീഴ്ച വരുത്തിയെന്നും വിലയിരുത്തുന്നു.

ഹൈക്കോടതിയില്‍നിന്നു പ്രതികൂല പരാമര്‍ശം ഏറ്റുവാങ്ങിയ മന്ത്രി ശൈലജ രാജിവയ്ക്കണമെന്ന ആവശ്യവുമായി അഞ്ചു പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തല്‍ക്കാലം പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തുന്നത്. ഡപ്യൂട്ടി കലകട്ര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പകരക്കാരനായി സെക്രട്ടേറിയറ്റിലെ സിപിഐഎം അനുഭാവിയായ അഡീഷനല്‍ സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനും ആലോചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button