KeralaLatest NewsNews

ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധദമ്പതികളെ ജപ്തി നടപ്പിലാക്കാനായി ഇറക്കിവിട്ട സംഭവം: മുഖ്യമന്ത്രി ഇടപെടുന്നു

എറണാകുളം: സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധ ദമ്പതികളെ ബലമായി ഇറക്കി വിട്ട സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുന്നു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഖേദം പ്രകടിപ്പിച്ചു. എറണാകുളം തൃപ്പൂണിത്തറയിൽ ആണ് സംഭവം. തൃപ്പൂണിത്തറ ഹൗസിംഗ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും ഏഴ് വര്‍ഷം മുമ്പാണ് ഇവര്‍ ഒന്നര ലക്ഷം രൂപ വായ്പയെടുത്തത്.

പിന്നീട് ദമ്പതികൾ രോഗ ബാധിതരായതിനെ തുടർന്ന് തവണകൾ മുടങ്ങുകയായിരുന്നു. തുടർന്ന് പലിശയടക്കം 2 70000 രൂപ തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടു. എന്നാൽ നോട്ടീസ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുകായിരുന്നു. ഇവരുടെ പേരിലുള്ള രണ്ട് സെന്റ് ഭൂമിയും വീടും അഞ്ച് ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. തുടര്‍ന്ന് സ്ഥലം ലേലത്തില്‍ പിടിച്ചയാള്‍ പൊലീസ് സഹായത്തോടെ വൃദ്ധദമ്പതികളെ വലിച്ചിഴച്ച്‌ പുറത്താക്കുകയായിരുന്നു.

ബലപ്രയോഗത്തിൽ പരിക്കേറ്റ ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മനുഷ്യാവകാശ കമ്മിഷന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കടുത്ത മനുഷ്യവകാശ ലംഘനമാണെന്നും സംഭവത്തില്‍ കേസെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാനും കമ്മിഷന്‍ നിര്‍ദേശം നല്‍കി.

ആയിരം ചതുരശ്രയടിയില്‍ താഴെ കിടപ്പാടമുള്ളവരുടെ വീടും ഭൂമിയും ജപ്തി ചെയ്യില്ലെന്ന പ്രമേയം കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയതിന് പിന്നാലെ നടന്ന സംഭവം സർക്കാരിന് നാണക്കേടായിരിക്കുകയാണ്.സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖേദം പ്രകടിപ്പിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹകരണസംഘങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നും കുടിയിറക്കപ്പെട്ടവരെ അവിടെ തന്നെ താമസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button