KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ്; മൊബൈല്‍ ഫോണ്‍ ഇതുവരെ കിട്ടിയില്ല, കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കേസിലെ മുഖ്യതെളിവായ മൊബൈല്‍ഫോണ്‍ ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന മൊബൈല്‍ ഫോണ്‍ ഇല്ലാതെയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഇതിനായി പൊലീസ് നിയമോപദേശം തേടി
അടുത്ത മാസം എട്ടിന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനി, സുനി ഫോണ്‍ കൈമാറിയെന്നു പറഞ്ഞ അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചെന്ന് മൊഴി നല്‍കിയ അഡ്വ. രാജു ജോസഫ്, നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന നടന്‍ ദിലീപ്, സുഹൃത്ത് നാദിര്‍ഷ, കാവ്യാ മാധവന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താനായിട്ടില്ല. പ്രധാന തൊണ്ടിമുതല്‍ ഇല്ലാത്തതിനാല്‍ കേസിലെ സാക്ഷി മൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ശ്രമം.

അതേസമയം നടി ആക്രമിക്കപ്പെട്ടിട്ട് 7 മാസം കഴിഞ്ഞിട്ടും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്നും സംശയമുണ്ട്. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ കൂട്ടം കൂടി ഫോണ്‍ ഒളിപ്പിച്ചതെന്ന് അന്വേഷണ സംഘം കരുതുന്നു. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണു സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button