Latest NewsNewsInternational

നാഥുലാ സൈനിക പോസ്റ്റില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ച് ചൈനീസ് മാധ്യമങ്ങള്‍

ബെയ്ജിങ് : ഇന്ത്യയുമായി ചൈന അതിര്‍ത്തി പങ്കിടുന്ന നാഥുലാ സൈനിക പോസ്റ്റില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ സന്ദര്‍ശനത്തെ പ്രകീര്‍ത്തിച്ച് ചൈനീസ് മാധ്യമങ്ങള്‍. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) അംഗങ്ങളെ ‘നമസ്‌തേ’യുടെ അര്‍ഥം പഠിപ്പിക്കാന്‍ നിര്‍മല ശ്രമിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ, സമാധാനത്തിലേക്കുള്ള പുതിയ പാത തുറക്കുന്നതിന്റെ സൂചനയായാണ് ചൈനീസ് നയതന്ത്ര വിദഗ്ധരും ഇതിനെ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം 1890ല്‍ ബ്രിട്ടനുമായുണ്ടാക്കിയ കരാര്‍ പ്രകാരം നിര്‍ണയിച്ച അതിര്‍ത്തിയെപ്പറ്റി ഇന്ത്യയ്ക്ക് ഓര്‍മയുണ്ടായിരിക്കണമെന്നു ചൈന പറഞ്ഞു. അതിര്‍ത്തിത്തര്‍ക്കത്തില്‍ എല്ലായ്‌പ്പോഴും ചൈന മുന്നോട്ടു വയ്ക്കുന്നത് ഈ കരാറാണ്. 1888ലെ സിക്കിം യുദ്ധത്തെത്തുടര്‍ന്നു ബ്രിട്ടന്റെ മേധാവിത്വത്തെ അംഗീകരിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടതാണ് 1890ലെ കരാര്‍.

സിക്കിമുമായി ചേര്‍ന്നുള്ള ടിബറ്റിന്റെ അതിര്‍ത്തി പ്രദേശം സംബന്ധിച്ച് കരാറില്‍ കൃത്യമായ ധാരണയുണ്ട്. ഇതനുസരിച്ച് മുന്നോട്ടു പോകാന്‍ ഇന്ത്യ തയാറായാല്‍ അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ തങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ചൈന ഉറപ്പു നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകളും ഉടമ്പടികളും അനുസരിച്ച് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ക്കാന്‍ ചൈന തയാറാണ്. 1890ലെ അതിര്‍ത്തികരാറിലെ ‘നിര്‍ണായക സാക്ഷി’യാണ് നാഥുലായെന്നും ചൈന പ്രതികരിച്ചു.

അതിനിടെ, ദോക് ലാ സംഭവത്തെത്തുടര്‍ന്ന് വിള്ളലുണ്ടായ ഇന്ത്യ-ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നല്ല സന്ദേശമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ചൈനയ്ക്കു ലഭിച്ചിരിക്കുന്നതെന്നു ചൈനീസ് മാധ്യമങ്ങള്‍ വ്യക്തമാക്കി. പിഎല്‍എ അംഗങ്ങളുമായി നാഥുലായില്‍ പ്രതിരോധമന്ത്രി സംസാരിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണു ചൈനയുടെ ഔദ്യോഗിക ചാനല്‍ സിജിടിഎന്‍ വാര്‍ത്ത നല്‍കിയത്. ചൈനീസ് സൈന്യത്തെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യന്‍ പ്രതിരോധമന്ത്രി എന്നായിരുന്നു വിശേഷണം.

ചൈനീസ് സൈനികരുടെ ഭാഗത്തുനിന്നും മികച്ച രീതിയിലുള്ള ഇടപെടലാണു മന്ത്രിയോടുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നു. ഉഭയകക്ഷിബന്ധം പുനഃസ്ഥാപിക്കപ്പെടുമെന്നതിന്റെ സൂചനയായാണ് ഇതിനെ ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രം ‘ഗ്ലോബല്‍ ടൈംസ്’ വിശേഷിപ്പിച്ചത്. നിര്‍മലയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച പ്രത്യേക റിപ്പോര്‍ട്ടും പത്രം നല്‍കി. അതിര്‍ത്തിയിലെ സുരക്ഷ സംബന്ധിച്ച ‘മിഥ്യാഭയം’ ഇന്ത്യ ഒഴിവാക്കണമെന്നും ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നു. ചൈനയിലെ സമൂഹമാധ്യമങ്ങളിലും നിര്‍മലയുടെ ‘നമസ്‌തേ’ ചര്‍ച്ചയായി.

3488 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 220 കിലോമീറ്റര്‍ ഭാഗം വരുന്നതു സിക്കിമിനോടു ചേര്‍ന്നാണ്. ചൈനയുടെ കീഴിലുള്ള ടിബറ്റുമായി സിക്കിം അതിര്‍ത്തി പങ്കിടുന്ന ഭാഗമാണിത്. മേഖലയില്‍ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗത്തെയും പ്രത്യേക പ്രതിനിധികളെ ഉള്‍പ്പെടുത്തി 19 തവണ ചര്‍ച്ചയും നടത്തി. എന്നിട്ടും ദോക് ലാമിലും നാഥുലായിലുമെല്ലാം ഇന്ത്യ-ചൈന സൈനികര്‍ അടുത്തിടെ നേര്‍ക്കുനേര്‍ വന്ന സംഭവങ്ങളുണ്ടായിരുന്നു.

അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്ത കൂടി പുറത്തെത്തിയതോടെയാണു പ്രതിരോധമന്ത്രി നാഥുലാ സന്ദര്‍ശിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ട നീക്കങ്ങളൊന്നും ചൈനയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button