Latest NewsNewsBusiness

ഉത്സവങ്ങള്‍ക്ക് തിരിച്ചടിയായി ജി.എസ്.ടി.

 

തൃശ്ശൂര്‍: ഉത്സവങ്ങള്‍ക്ക് തിരിച്ചടിയായി ജി.എസ്.ടി. ഉത്സവങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആനകളെ ഉപയോഗിക്കുന്നതിനും ജി.എസ്.ടി. ഈടാക്കാന്‍ തീരുമാനം. 18 ശതമാനമാണ് ഇതിന്റെ ജി.എസ്.ടി. മൃഗങ്ങള്‍ക്ക് പൊതുവേ ജി.എസ്.ടി. വേണ്ടെങ്കിലും ആന ചെയ്യുന്ന സേവനത്തിന് നികുതി ഈടാക്കുന്നെന്നാണ് ദേവസ്വം ഭാരവാഹികള്‍ക്ക് ലഭിച്ചിരിക്കുന്ന വിശദീകരണം.

ആനച്ചമയങ്ങള്‍ക്കും ജി.എസ്.ടി. ചുമത്തുന്നുണ്ട്. ഇതും 18 ശതമാനമാണ്. ഉത്സവ എഴുന്നള്ളിപ്പുകള്‍ മറ്റു പലവെല്ലുവിളികളും നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ജി.എസ്.ടി. ചുമത്തല്‍.

ആനയെയും ആനച്ചമയങ്ങളെയും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ദേവസ്വങ്ങളും മറ്റും മുന്നോട്ടുവെയ്ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ആനകള്‍ക്ക് ജി.എസ്.ടി. ചുമത്തണമെന്ന് ആനപ്രേമികള്‍ മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ആനകളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി അയച്ചിരുന്നത്.

ജി.എസ്.ടി. ചുമത്തല്‍ ആരംഭിച്ചതിനുപിന്നാലെ ആനകളുടെ വാടകത്തുകയും വര്‍ധിച്ചു. നാട്ടാനകളുടെ കുറവും എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളും ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് നിലവില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനുപുറമേയാണ് ജി.എസ്.ടി. ബാധ്യതകൂടി വരുന്നതെന്നും ദേവസ്വങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button