Latest NewsNewsIndia

ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്: ജനങ്ങളുടെ മനസ് വ്യക്തമാക്കി പുതിയ സര്‍വേ ഫലം പുറത്ത്

ന്യൂഡല്‍ഹി•വരുന്ന ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ വിജയം നേടുമെന്ന് അഭിപ്രായ സര്‍വേ. 182 അംഗ സഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 110 മുതല്‍ 125 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ-ആകിസ് മൈ ഇന്ത്യ സര്‍വേ പറയുന്നു. ഓ.ബി.സി നേതാവ് അല്‍പേഷ് താക്കൂര്‍, ദളിത്‌ ആക്ടിവിസ്റ്റ് ജിഗ്നേഷ് മേവനി എന്നിവരുമായുള്ള സഖ്യത്തിലൂടെ കോണ്‍ഗ്രസിന് 57 മുതല്‍ 65 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു. പട്ടിദാര്‍ നേതാവായ ഹാര്‍ദിക് പട്ടേലിന്റെ പിന്തുണ കൂടി ലഭിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് 62 മുതല്‍ 71 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു.

182 സീറ്റില്‍ 150 സീറ്റില്‍ വിജയിക്കുകയാണ് ലക്ഷ്യമെന്നു ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ആം ആദ്മി പാര്‍ട്ടി 11 പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശങ്കര്‍സിംഗ് വഗേലയുടെ പിന്തുണയുള്ള ജന്‍ വികല്‍പിന് പൂജ്യം മുതല്‍ 3 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വേയിലുണ്ട്.

ബി.ജെ.പിയ്ക്ക് 48 ശതമാനം വോട്ടുകള്‍ ലഭിക്കും. 38 നും 40 ശതമാനത്തിനും ഇടയിലാകും കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. ആം ആദ്മി പാര്‍ട്ടിയ്ക്ക് 11 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണിയെ തന്നെയാണ് മുഖ്യമന്ത്രിയായി കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. 34 ശതമാനം പേരാണ് വിജയ്‌ രൂപാണിയെ പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ ശക്തി സിംഗ് ഗോഹിലിന് 19 ശതമാനം പേരുടെ പിന്തുണയുണ്ട്. ഗുജറാത്ത്‌ കോണ്‍ഗ്രസ് മേധാവി ഭാരത്‌സിംഗ് സോളങ്കിയ്ക്ക് 11 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്.

ജി.എസ്.ടിയില്‍ തൃപ്തരാണോ എന്ന ചോദ്യത്തിന് 51 ശതമാനം പേരും നെഗറ്റീവായി ഉത്തരം നല്‍കിയപ്പോള്‍ 38 ശതമാനം പേര്‍ മാത്രമാണ് അതിനെ പിന്തുണച്ചത്. 53 ശതമാനം പേര്‍ നോട്ടുനിരോധനം മൂലം പ്രയോജനമുണ്ടായില്ലെന്ന് അഭിപ്രയപ്പോള്‍ 44 ശതമാനം പേര്‍ പിന്തുണച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീയത 66 ശതമാനം പേരുടെ പിന്തുണയോടെ തുടരുകയാണ്. മോദി പ്രധാനമന്ത്രിയായതിന് ശേഷം ഗുജറാത്തിന് ഗുണമുണ്ടായി എന്നും ഇവര്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

49 ശതമാനം കര്‍ഷകര്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ അസംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ തൃപ്തി രേഖപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button