Latest NewsKeralaNews

പ്രവാസി മലയാളികളെ പങ്കാളിയാക്കി ലോക കേരള സഭ വരുന്നു

 

തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത് വിളിച്ച പത്രാധിപ യോഗത്തിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ സഭയിലുണ്ടാകും.

ജനുവരിയില്‍ നടക്കുന്ന ലോക കേരള സഭയ്ക്കു മുന്നോടിയായി വിവിധ മാധ്യമസ്ഥാപനങ്ങളിലെ പത്രാധിപര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പദ്ധതി വിശദീകരിച്ചത്. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള 177 മലയാളികളെ സഭയില്‍ അംഗങ്ങളാക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍, പ്രതിഭകള്‍ തുടങ്ങിയവര്‍ അംഗങ്ങളില്‍ ഉള്‍പ്പെടും. വിദേശ മലയാളികളുടെ സംഘടനകളുടെ പ്രതിനിധികള്‍ക്കും പ്രാതിനിധ്യമുണ്ടാകും. ലോകത്തിന്റെ വിവിധ ഭൂഭാഗങ്ങളിലുള്ള പ്രവാസികളുടെ പ്രാതിനിധ്യവും സഭയില്‍ ഉറപ്പുവരുത്തും. സഭയുടെ നേതാവ് മുഖ്യമന്ത്രിയായിരിക്കും. പ്രതിപക്ഷ നേതാവ് ഉപ നേതാവാകും.

ചീഫ് സെക്രട്ടറിയാണ് സെക്രട്ടറി ജനറല്‍. സ്പീക്കറുടെ നേതൃത്വത്തിലുള്ള പ്രസീഡിയമായിരിക്കും സഭ നിയന്ത്രിക്കുക. ലോക കേരള സഭ സ്ഥിരം സഭയായിരിക്കും. രണ്ടു വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരും. ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്ത് ആദ്യ യോഗം ചേര്‍ന്നുകൊണ്ട് സഭയുടെ പ്രവര്‍ത്തനം ആരംഭിക്കും. യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

സമാപനയോഗത്തില്‍ പ്രതിപക്ഷ നേതാവ് അധ്യക്ഷനായിരിക്കും. പ്രവാസികളുടെ കൂട്ടായ്മ പ്രോത്സാഹിപ്പിക്കുക, അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക സാങ്കേതിക പുരോഗതിക്ക് പ്രവാസികളുടെ അറിവും വൈദഗ്ധ്യവും പ്രയോജനപ്പെടുത്തുക എന്നിവയാണ് സഭയുടെ ലക്ഷ്യങ്ങള്‍. സഭയില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ വിലമതിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സംരംഭത്തിന്റെ വിജയത്തിന് മാധ്യമങ്ങളുടെ സഹായസഹകരണങ്ങളും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button