KeralaLatest NewsNews

വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കരുതെന്ന് ആവശ്യപ്പെട്ടില്ല- മെഡിക്കല്‍ കോളേജ്

തിരുവനന്തപുരം•മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ കോളേജിന്റെ ഭാഗത്ത് നിന്നും ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍. ഇക്കാര്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും.

പുരോഗമന ചിന്താഗതിയുള്ള ക്യാമ്പസാണ് മെഡിക്കല്‍ കോളേജ്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണ് മെഡിസിന്‍ പഠനം നടക്കുന്നത്. 65 വര്‍ഷത്തിലേറെ പഴക്കമുള്ള ചെറിയ ലക്ചര്‍ ഹാളില്‍ ഏഴെട്ടു പേര്‍ക്കിരിക്കാവുന്ന ബെഞ്ചില്‍ പതിമൂന്ന് പതിനാല് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചിരുന്നതിനെ ആ ക്ലാസിലെ അധ്യാപിക മാത്രമാണ് ചോദ്യം ചെയ്തതെന്നാണ് പറയുന്നത്. ഒരുമിച്ചിരിക്കരുതെന്ന് കോളേജധികൃതരാരും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന പി.ടി.എ.യുടെ ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം ചില അധ്യാപകര്‍ ഉന്നയിച്ചു. ഈ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ ബഹുഭൂരിപക്ഷവും പറഞ്ഞത് ഞെങ്ങി ഞെരുങ്ങിയുള്ള ക്ലാസില്‍ ഒന്നിച്ചിരിക്കരുതെന്നാണ്. അല്ലാതെ ഇതിനപ്പുറം ഇതിന്റെ പേരില്‍ ഒരു നടപടിയെടുക്കുകയോ വിലക്കുകയോ ചെയ്തിട്ടില്ല. പുതിയ ലക്ചര്‍ ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ ഞെങ്ങിഞെരുങ്ങി ഇരിക്കേണ്ട സാഹചര്യം ഒഴിവാക്കാവുന്നതാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

അതേസമയം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നതിനെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തെന്ന വിദ്യാര്‍ത്ഥികളുടെ പരാതി പരിശോധിച്ച് നടപടിയെടുക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോളേജില്‍ നടന്ന സംഭവത്തെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button