തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് മരുന്ന് മാറി നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും. പെണ്‍കുട്ടിക്ക് നല്‍കിയ മരുന്നിന്റെ ബാച്ച് നമ്പര്‍ പരിശോധിക്കും. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഡോക്ടര്‍ കുറിച്ച വാതത്തിനുള്ള മരുന്നിനു പകരം ഹൃദ്രോഗത്തിനുള്ള മരുന്നാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയത്. ആരോഗ്യ നില വഷളായ പെണ്‍കുട്ടി നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് 18 വയസ്സുകാരി ആശുപത്രി ഒപിയില്‍ ഡോക്ടറെ കണ്ടത്. എന്നാൽ, ഡോക്ടര്‍ നല്‍കിയ മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്നായിരുന്നു.
പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായപ്പോഴായിരുന്നു മരുന്നു മാറിയെന്ന് അറിയുന്നത്. 45 ദിവസത്തോളമാണ് ഫാര്‍മസിയില്‍ നിന്ന് നല്‍കിയ മരുന്ന് പെണ്‍കുട്ടി കഴിച്ചത്.
ഗുരുതരമായി സന്ധിവേദനയും ഛര്‍ദില്‍ അടക്കം ഉണ്ടാവുകയും ചെയ്തു. ഞരമ്പുകളില്‍ നിന്നടക്കം രക്തം പൊട്ടിയൊലിക്കുന്ന അവസ്ഥയുണ്ടായി.
സംഭവത്തില്‍ അടിയന്തരമായ ഇടപെടല്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments