KeralaLatest NewsNews

ഓഡി കാറുള്ളവര്‍ വരെ അന്നപൂര്‍ണ അന്ത്യോദയ ലിസ്റ്റില്‍ : മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ സര്‍വേയുടെ ഫലം : ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : ഓഡി കാറുള്ള ഒരാള്‍ പരമദരിദ്രരുടെ അന്നപൂര്‍ണ്ണ അന്ത്യോദയ ലിസ്റ്റില്‍. ഇങ്ങനെ 3501 പേരാണ് മുന്തിയ വാഹനമുള്ളവര്‍ പരമദരിദ്രരുടെ ലിസ്റ്റില്‍ ഉള്ളത്. ഇതിനുപുറമേ 29,599 നാലുചക്രവാഹനമുടമകള്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ളത്. മുന്‍ഗണനാ ലിസ്റ്റിലുള്ള ആളുകളുടെ പേരും മേല്‍വിലാസവും മോട്ടോര്‍ വാഹന വകുപ്പിന്റെ കൈയിലുള്ള പേരും വിലാസവുമായി പൂര്‍ണ്ണമായും ഒത്തുപോകുന്നവരുടെ എണ്ണമാണിത്. റേഷന്‍ സര്‍വ്വേ നടത്തിയത് മലയാളത്തിലായിരുന്നു. ഇത് പിന്നീട് സോഫ്ട് വെയറിന്റെ സഹായത്തോടെ ഇംഗ്ലീഷിലാക്കുകയായിരുന്നു. അപ്പോള്‍ പേരിന്റെയും വീട്ടുപേരിന്റെയും സ്‌പെല്ലിംഗ് മോട്ടോര്‍ വാഹന വകുപ്പിലുള്ള പേരും വീട്ടുപേരുമായി വ്യത്യസ്തമാവുക സ്വാഭാവികം.

വിശദമായ തുടര്‍പരിശോധന നടത്തുവാന്‍ പോകുന്നേയുള്ളൂ. നിലവില്‍ 49 ലക്ഷം പേര്‍ക്കാണ് നാലുചക്ര വാഹന രജിസ്‌ട്രേഷന്‍ ഉള്ളത് . എന്റെ കണക്കുകൂട്ടല്‍ 2-3 ലക്ഷം പേരെങ്കിലും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും മാറുമെന്നാണ്. അതോടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അപേക്ഷ തന്നിട്ടുള്ള അഞ്ചു ലക്ഷം പേരിലെ അര്‍ഹരായ മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. അതോടെ റേഷന്‍കാര്‍ഡ് പ്രശ്‌നം തീരും. ഇങ്ങനെയാണ് അവധാനതയില്ലാതെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയുടെ ഫലമായി അലമ്പായി തീര്‍ന്ന റേഷന്‍കാര്‍ഡിന്റെ പ്രശ്‌നം തീര്‍പ്പാക്കുന്നത്.

ഓണക്കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം ശമ്പളം വാങ്ങുമ്പോള്‍ റേഷന്‍കാര്‍ഡുകൂടി ഹാജരാക്കണമെന്ന നിര്‍ദ്ദേശം നല്‍കിയപ്പോള്‍ 95,000 പേരാണ് ഒഴിവായത്. ഇതിനു പുറമേ 1,52,900 റേഷന്‍കാര്‍ഡ് ഉടമകളും സ്വയം ഒഴിവായി. ഇവര്‍ക്കെല്ലാം സംഘടിതമേഖലയില്‍ നല്ല ശമ്പളം ഉള്ളവരോ വലിയ വീടുള്ളവരോ ഒക്കെയാണ്. ഇവരെപ്പോലെ സ്വന്തമായി വാഹനം ഉള്ളവരും (ടാക്‌സി കാറുകളും, പഴഞ്ചന്‍ മാരുതികാറുകളും വേണമെങ്കില്‍ ഒഴിവാക്കാം). ശമ്പളം ഉള്ളവരും വലിയ വീടുള്ളവരും സ്വയം മുന്നോട്ടുവരുന്നതാണ് നല്ലത്. കാരണം അവരെ സര്‍ക്കാര്‍ കണ്ടെത്തുകയാണെങ്കില്‍ 2016 മുതല്‍ റേഷന്‍ വാങ്ങിയതിന്റെ തുകയും പിഴയും ഈടാക്കുവാനാണ് ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കുക.

മോട്ടോര്‍വാഹന രജിസ്റ്ററിലെ പേരും മുന്‍ഗണനാ ലിസ്റ്റിലെ പേരും തമ്മില്‍ പൂര്‍ണ്ണമായും ഒത്തുപോകുന്നില്ലെങ്കില്‍ ഏതാണ്ട് സാമ്യമുള്ളവര്‍ക്കെല്ലാം എസ്.എം.എസ് സന്ദേശം ഇന്നു മുതല്‍ പോയിത്തുടങ്ങും. ഈ രജിസ്റ്റര്‍ പ്രകാരം ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ തൃശ്ശൂര്‍ ജില്ലയിലാണ്. 5,501 പേര്‍. ഇവരില്‍ 578 പേര്‍ അന്നപൂര്‍ണ്ണ അന്ത്യോദയയിലാണ്. രണ്ടാംസ്ഥാനത്ത് 4,669 പേരുള്ള മലപ്പുറമാണ്. ഏറ്റവും കുറവു എറണാകുളത്തും.

ഇനി വേറൊരു നടപടികൂടിയുണ്ട്. ഇ-പോസ് മെഷീന്‍ സ്ഥാപിക്കുക. അതോടെ ഇന്ന് റേഷനായി വിതരണം ചെയ്യുന്ന അരിയുടെ 10-25 ശതമാനമെങ്കിലും മിച്ചം വരുമെന്നാണ് കരുതുന്നത്. ഇത് ഉപയോഗപ്പെടുത്തിയാണ് വിശപ്പുരഹിത കേരളം നടപ്പിലാക്കുക. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button