KeralaLatest News

കല്യാണം സ്വയം നടത്തി; ഉള്ളുതൊടുന്ന ആ കഥപറഞ്ഞ് നീതു

‘ കല്യാണത്തിന് പൈസയൊന്നും തരില്ല വേണമെങ്കില്‍ ഒരാളായി കൂടെ നില്‍ക്കാം’ എന്ന് പറഞ്ഞ് ബന്ധുക്കള്‍ പിന്മാറിയപ്പോഴാണ് വിവാഹം തന്റെമാത്രം ഉത്തരവാദിത്തമാണെന്ന് അവള്‍ മനസിലാക്കിയത്. സ്വന്തം കല്യാണം തനിയെ നടത്തേണ്ടി വന്ന അനുഭവങ്ങള്‍ വിവരിച്ച് നീതു പോള്‍സണ്‍ എന്ന യുവതി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

‘ കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ കാണുമ്പോള്‍ ഒരു ആയിരം രൂപ ഇല്ലാത്തോണ്ട് ഫോട്ടോ എടുക്കാതെ പോയ എന്റെ കല്യാണത്തെക്കുറിച്ച് ഞാനോര്‍ക്കാറുണ്ട്’ – നീതു പറയുന്നു.

അമ്മയും ചെറിയച്ഛനും കുടുംബക്കാരും വിവാഹത്തില്‍ നിന്നും പിന്നോക്കം പോയപ്പോള്‍ കല്യാണസാരിയും നിലവിളക്കും താലിമാലയും വരെ തനിയെ വാങ്ങി വധുവായി ‘ പന്തലില്‍ വരെ’ തനിച്ച് പോയ സ്വന്തം അനുഭവം പറയുകയാണ് നീതു. കുറിപ്പിനു പിന്നാലെ വന്ന ചോദ്യങ്ങള്‍ക്കും നീതു തന്നെ ഉത്തരവും നല്‍കി.

‘താലി ചെക്കനല്ലേ വാങ്ങുക’ ഉത്തരം! ചെക്കന്‍ സ്ത്രീധനം ചോദിച്ചിരുന്നെങ്കില്‍ സീന്‍ വേറെ ആകുമായിരുന്നു. താമസിക്കാന്‍ ഒരു വീടിനായി നെട്ടോട്ടമോടുന്ന ചെക്കനോട് താലിയും മാലയും ഞാന്‍ വാങ്ങി വന്നു കൊള്ളാം എന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ്. ഇതിനൊക്കെയല്ലേ അഡ്ജസ്റ്റ്മെന്റ് എന്നു പറയുന്നത്. ചോദ്യം രണ്ട് നിലവിളക്ക്. ചെക്കന്റെ വീട്ടില്‍ നിലവിളക്കും കൊണ്ട് വരവേല്‍ക്കാന്‍ ചെക്കന്റെ അമ്മയില്ലായിരുന്നു. കയറിചെല്ലുമ്പോള്‍ നിലവിളക്കും കൊണ്ട് കയറണമെന്ന് പെണ്ണിന് തോന്നി. അതാണല്ലോ ഐശ്വര്യം. നീതു ഫെയ്സ് ബുക്കില്‍ കുറിച്ചു.

നീതുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കല്യാണത്തിന് പൈസ ഒന്നും തരില്ല, വേണമെങ്കില്‍ ഒരാളായി കൂടെ നില്‍ക്കാം എന്ന് പറഞ്ഞ് ചെറിയച്ഛനും കൂടെ അമ്മയും പിന്മാറിയപ്പോഴാണ് സ്വന്തം വിവാഹം എന്റെ മാത്രം ഉത്തരവാദിത്തമായി മാറിയത്. എനിക്ക് മുന്‍പില്‍ രണ്ട് ഓപ്ഷന്‍ ഉണ്ടായിരുന്നു. ഒന്നെങ്കില്‍ വിവാഹം. ഇതൊന്നുമല്ലാതെ ലിവിംഗ് ടു ഗെതലര്‍ ജീവിതം. ലിവിംഗ് ടു ഗെതറില്‍ വിശ്വാസമില്ലാത്തകൊണ്ടും അമ്പലത്തിലോ മറ്റോ വിവാഹം നടത്തണം എന്ന ആഗ്രഹമുള്ളതുകൊണ്ടും ഞാന്‍ ആദ്യത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു.

ഒരു ചെറിയ മാലയും ജിമുക്കി കമ്മലും മോതിരവും വളയും പിന്നെ ബാങ്കില്‍ ഉള്ള കുറച്ചു രൂപയും ആയിരുന്നു എന്റെ ആകെ സമ്പാദ്യം. വനിത മാസികയില്‍ വെഡ്ഡിംഗ് പ്ലാനുകള്‍ എന്നൊരു പംക്തി ആയിടയ്ക്ക് വന്നു. ലക്ഷങ്ങളും കോടികളും പൊടിപൊടിക്കുന്ന കല്യാണങ്ങളെക്കുറിച്ചായിരുന്നു ആ ലേഖനമെങ്കിലും ആദ്യം വാങ്ങേണ്ടത് സ്വര്‍ണമാണെന്ന് ഞാന്‍ മനസിലാക്കി. ഇതിനിടയില്‍ അമ്മയും ചെറിയച്ഛനും നിശ്ചയം വയ്ക്കാന്‍ തയ്യാറായി. 15 ആളുകളെ ക്ഷണിച്ചു. അവര്‍ക്ക് അപ്പവും ചിക്കന്‍ കറിയും കൊടുത്തു. മുഹൂര്‍ത്തം കുറിച്ചു. നിശ്ചയത്തിന് ഇടാന്‍ മുണ്ടും നേര്യതും ആണ് ഞാന്‍ തിരഞ്ഞെടുത്തത്്. വിലകുറവാണെന്നതായിരുന്നു അതിന്റെ പ്രത്യേകത. 270 രൂപയായിരുന്നു അതിന്റെ വില.

ബാങ്കില്‍ ഉള്ള പൈസയില്‍ നിന്നും ഒന്നരപവന്റെ മാലയും താലിയും മോതിരവും വാങ്ങി. ഒപ്പം ടെന്‍ഷനും തുടങ്ങി. കൈയ്യില്‍ വളരെ കുറച്ചു തുക മാത്രമേയുള്ളൂ. എല്ലാ പെണ്‍കുട്ടികളേയും പോലെ വിവാഹത്തെ കുറിച്ച് ഒരുപാട് സങ്കല്‍പ്പങ്ങള്‍ ഉണ്ട്. തലനിറയെ പൂ ചൂടി ആഭരണങ്ങള്‍ അണിഞ്ഞ് പട്ടുസാരിയുടുത്ത്, നാടും വീടും അറിഞ്ഞുള്ള ആഘോഷപൂര്‍ണമായ ഒരു വിവാഹമായിരുന്നു എന്റെ സ്വപ്‌നങ്ങളില്‍ നിറയെ. പക്ഷേ എന്റെ വിവാഹ സമയത്തെങ്കിലും കുടെയുണ്ടാവും എന്ന് കരുതിയ അമ്മാവന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധു ജനങ്ങള്‍ മാറി നിന്ന് കളഞ്ഞത് എനിക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അമ്മയോടുള്ള പിണക്കമായിരുന്നു അതിന് കാരണം. അല്ലെങ്കില്‍ എന്റെ വിവാഹം ഒരു ബാധ്യതയായി മാറും എന്നവര്‍ കരുതിയിരിക്കാം.

കല്യാണ സാരിയെടുക്കാന്‍ പോയത് ഞാനും വല്യമ്മച്ചീം കൂടെയായിരുന്നു. കല്യാണ സാരി എന്ന് കേട്ടപ്പോള്‍ പട്ടുസാരികളുടെ ഒരു കൂമ്പാരം എന്റെ മുന്‍പില്‍, ഇതിലും വില കുറഞ്ഞത് എന്നും പറഞ്ഞ് പറഞ്ഞ് അവസാനം അവിടെ നിന്ന സെയില്‍സ് ഗേള്‍ ഇളം ഓറഞ്ചില്‍ ഇത്തിരി കസവുകളും കല്ലുകളും പതിച്ച സാരി ഉയര്‍ത്തി വല്ലായ്മയോടെ പറഞ്ഞു ‘ ഇതിന് 750 രൂപ. ഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചീ ‘ ..ഞാനാ സാരിതന്നെ തെരഞ്ഞെടുത്തു. അതിന്റെ ഭംഗിയോ വിലയോ എനിക്കൊരു പ്രശ്‌നം അല്ലായിരുന്നു. കല്യാണത്തിന് ഉടുക്കാന്‍ ഒരു സാരി. അത്ര മാത്രം. തലനിറയെ പൂവച്ച് സാരിയുടുത്ത് ഞാനും ഒരു കല്യാണ പെണ്ണായി. എന്നെ സംബന്ധിച്ചിടത്തോളം അതെന്റെ സ്വപ്‌ന സാക്ഷാത്കാരമായിരുന്നു. എന്റെ അഭിമാന മുഹൂര്‍ത്തമായിരുന്നു. പ്രൗഡ് ഓഫ് നീതു എന്ന് ആയിരം വട്ടം പറഞ്ഞ നിമിഷമായിരുന്നു. അമ്പലത്തില്‍ വെച്ചായിരുന്നു കല്യാണം. വണ്ടി കാശ് 2500 രൂപയായിരുന്നു. പന്ത്രണ്ട് പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. അതുകൊണ്ട് ഭക്ഷണ ചിലവ് 650 രൂപയില്‍ ഒതുങ്ങി, ചെക്കന്റെ വീട്ടില്‍ കയറുമ്പോള്‍ നിലവിളക്ക് വേണമല്ലോ അതുകൊണ്ട് 175 രൂപയുടെ വിളക്കും വാങ്ങി. എല്ലം കഴിഞ്ഞ് കൈയ്യില്‍ മിച്ചമുണ്ടായത് അഞ്ഞൂറ് രൂപയും.

ഇന്ന് ബന്ധുക്കളുമായി അത്ര രസത്തില്‍ അല്ല എന്ന് പറയുമ്പോ ഓടി പോയാണോ കെട്ടിയേ എന്നും ചോദിച്ച് കഴുത്തിലെ താലി പിടിച്ചുനോക്ക് ഒറിജിനല്‍ ആണോ എന്ന് ചോദിച്ചവരുണ്ട്, അവരോടൊന്നും മറുപടി പറയാന്‍ മെനക്കെടാറില്ല എന്നതാണ് നേര്. കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ കാണുമ്പോ ഒരു ആയിരം രൂപ ഇല്ലോത്തോണ്ട് ഫോട്ടോ എടുക്കാതെ പോയ എന്റെ കല്യാണത്തെക്കുറിച്ച് ഞാനോര്‍ക്കാറുണ്ട്. വിഷമം തോന്നുമെങ്കിലും ഇത്രയൊക്കെ സാധിച്ചല്ലോ എന്ന സമാധാനമാണ് തോന്നാറ്. മാതാപിതാക്കളുടെ അഭാവത്തില്‍ വളരുന്ന എല്ലാവരുടെയും കല്യാണങ്ങള്‍ ഇങ്ങനെ തന്നെയാണ്, ഇതുപോലെ നിര പകിട്ടില്ലാതെ. പക്ഷെ അവര്‍ കാണുന്ന സ്വപ്‌നങ്ങള്‍ കളര്‍ഫുള്‍ ആയിരിക്കും. അതാണ് അവരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം.

എന്ന് സ്വന്തം കല്യാണം സ്വന്തമായി നടത്തിയ ഒരു യുവതി.

ഒപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button