NewsIndia

രാജ്കുമാര്‍ ഹിരാനിക്കെതിരെ മീടൂ

 

ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ മീടു ആരോപണം. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനായ ഹിരാനി സഞ്ജുവിന്റെ ചിത്രീകരണത്തിനിടയില്‍ ആറ് മാസത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് സിനിമയില്‍ ജോലി ചെയ്തിരുന്ന യുവതി രംഗത്ത് വന്നിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ വിധു വിനോദ് ചോപ്ര, ഭാര്യ അനുപമ ചോപ്ര, സഹോദരി ഷെല്ലി ചോപ്ര, തിരക്കഥാകൃത്ത് അബിജാത് ജോഷി എന്നിവര്‍ക്കെഴുതിയ മെയില്‍ സന്ദേശത്തില്‍ രാജ്കുമാര്‍ ഹിരാനി തന്നെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്നുവെന്നാണ് ഹഫിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം ലൈംഗികമായ പരാമര്‍ശങ്ങള്‍ നടത്തുകയും പിന്നീട് പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്റെ ശരീരവും മനസ്സും ഹൃദയവും അന്ന് മുതല്‍ ആറ് മാസം പീഡിക്കപ്പെട്ടു എന്നാണ് ആ മെയില്‍ സന്ദേശത്തിലെ പ്രധാന വരികളിലൊന്ന്.

സഞ്ജു എന്ന സിനിമയില്‍ ജോലി ചെയ്ത യുവതി സിനിമയില്‍ നിലനില്‍ക്കുന്ന അധികാര ശൃംഖലയുടെ ഇരയാവുകയായിരുന്നെന്നും ആരോപണമുയരുന്നുണ്ട്. ക്രൂര മാനസിക പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്ന സമയമായിരുന്നു അതെന്നും ഇത് മൂലം തന്റെ ജോലിക്ക് യാതൊരു പ്രശ്‌നവും വരരുതെന്നത് കൊണ്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഹഫ്‌പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ യുവതി പറയുന്നു.

മറുഭാഗത്ത് തന്റെ വക്കീല്‍ ആനന്ദ് ദേശായിയിലൂടെ ആരോപണങ്ങളെയെല്ലാം രാജ്കുമാര്‍ ഹിരാനി നിഷേധിച്ചു. ഇരുവരും തമ്മില്‍ തൊഴില്‍പരമായ ആശയകൈമാറ്റങ്ങളാണ് നടന്നിട്ടുള്ളത് എന്ന് തെളിയിക്കാന്‍ ഇരുവര്‍ക്കിടയില്‍ നടത്തിയ മെയില്‍, മെസേജ് തുടങ്ങിയ തെളിവുകള്‍ ഹിരാനി ഹാജരാക്കി. സ്വതന്ത്രമായി കേസിനെ നേരിടാന്‍ തയാറാണെന്ന് അറിയിച്ച് കൊണ്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സന്ദേശം കൈമാറിയതിന്റെ തെളിവും ഹിരാനി ഹാജരാക്കി.

ഇതിനെത്തുടര്‍ന്ന ഏക് ലഡ്ക്കി കൊ ദേഖാ തോ ഏസാ ലഗാ എന്ന സിനിമയുടെ സഹനിര്‍മ്മാണ സ്ഥാനത്ത് നിന്ന് രാജ്കുമാര്‍ ഹിരാനി ഫിലിംസിനെ ഒഴിവാക്കിയ മട്ടാണ്. ടീസറില്‍ കമ്പനിയുടെ പേര് എഴുതി കാണിച്ചിരുന്നെങ്കിലും ട്രെയിലറില്‍ അത് ഒഴിവാക്കിയിരിക്കുന്നു. രാജ് കുമാര്‍ ഹിരാനിക്കെതിരെ ശക്തമായ നിയമ നടപടികളിലൂടെ യുവതി മുന്നോട്ട് പോവുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button