KeralaLatest News

പ്രളയക്കെടുതി; വീടിന് നഷ്ടപരിഹാരമില്ലെന്ന് സംശയം; വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ഇടുക്കി: പ്രളയക്കെടുതിയിൽ തകര്‍ന്ന വീടിന് നഷ്ട പരിഹാരം ലഭിക്കില്ലെന്ന് തെറ്റുദ്ധരിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു. നെടുങ്കണ്ടം മാവടി ചീനിപ്പാറ വെള്ളാപ്പള്ളില്‍ രഘുവിന്റെ ഭാര്യ ബിന്ദുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട് വാസയോഗ്യമല്ലെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ആദ്യ പട്ടികയില്‍ നിന്ന് പുറത്തായതോടെയാണ് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചത്.

കുടുംബത്തിന് വീട് നിര്‍മ്മിക്കുന്നതിനായി ആദ്യ ഗഡു അനുവദിച്ചിട്ടുണ്ടെന്നാണ് റവന്യു വകുപ്പ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് രഘുവിന്റെ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
വീട് താമസിക്കാന്‍ പറ്റാത്ത തരത്തില്‍ തകര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ജിയോ ടാഗിംങ്ങില്‍ രഘുവിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. പിഴവ് സംഭവിച്ചത് അറിഞ്ഞതോടെ രഘു രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പഞ്ചായത്ത് അധികൃതര്‍ വീണ്ടും പരിശോധന നടത്തുകയും ലിസ്റ്റില്‍ പേര് ചേര്‍ക്കുകയുമായിരുന്നു.

എന്നാല്‍, ആദ്യം പേര് ചേര്‍ക്കപ്പെടാതെ വന്നതോടെ തങ്ങള്‍ക്ക് അര്‍ഹതപെട്ട ആനുകൂല്യം നിഷേധിക്കപ്പെട്ടതായി സംശയിച്ച ബിന്ദു വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ബിന്ദു തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button