തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ എസ്.എഫ്.ഐ നേതാവായ വിദ്യാർത്ഥിനി കോപ്പിയടിച്ച സംഭവം സി.പി.എം നേതാക്കള്‍ ഇടപെട്ട് ഒതുക്കിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം നടന്ന സിംബോളിക് ലോജിക് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സ് (ഫിലോസഫി) പരീക്ഷയിലാണ് അഡീഷണല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതിക്കൊണ്ട് വന്ന് വിദ്യാര്‍ത്ഥിനി കോപ്പിയടിക്കാന്‍ ശ്രമിച്ചത്.
പരീക്ഷാച്ചുമതലയുണ്ടായിരുന്ന അദ്ധ്യാപിക ഇത് കൈയോടെ പിടികൂടി പ്രിന്‍സിപ്പലിനെ ഏല്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ തുടര്‍ നടപടി സ്വീകരിക്കാതിരുന്നതോടെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി മറ്റു സംഘടനാ നേതാക്കള്‍ രംഗത്തെത്തിയതോടെ കോപ്പിയടി വിവാദത്തിലായി. സി.പി.എം നേതാക്കളാണ് സംഭവത്തിൽ ഇടപെട്ടതെന്ന് ആരോപണവും ഉയർന്നു.
ഇതറിഞ്ഞതോടെ പ്രിന്‍സിപ്പലിനെ സമീപിച്ച എ.ഐ.എസ്.എഫ് നേതാക്കള്‍ അന്ന് നടന്ന ചർച്ച മൊബൈലിൽ ചിത്രീകരിച്ചു. വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചെന്ന് പ്രിന്‍സിപ്പല്‍ സമ്മതിക്കുന്നതായിരുന്നു കോപ്പിയടിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വീഡിയോയില്‍ പറയുന്നുണ്ട്. എ.ഐ.എസ്.എഫിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചോര്‍ന്നതോടെ വൈറലായി.
ഇതോടെ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റിയെ ഇക്കാര്യം അറിയിക്കുമെന്നും വിവാദങ്ങൾ തെറ്റാണെന്നും പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരി വ്യക്തമാക്കി.
Post Your Comments