Latest NewsIndia

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല; പോക്‌സോ കേസില്‍ കേരളം 15-ാമത്

തിരുവനന്തപുരം: ഇന്ത്യയില്‍ കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളം 15-ാം സ്ഥാനത്ത്. 2016-ല്‍ 1,06,958 കുട്ടികളാണ് അതിക്രമങ്ങള്‍ക്ക് ഇരയായത്. ഇതില്‍ ഏറ്റവും മുന്നില്‍ ഉത്തര്‍പ്രദേശ് ആണ്. മഹാരാഷ്ട്രയാണ് തൊട്ടുപിന്നില്‍. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രാജ്യത്തെ പോക്‌സോ കേസുകളില്‍ 50 ശതമാനവും. കേരളം പട്ടികയില്‍ 15-ാം സ്ഥാനത്താണ്.

കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന നിയമം (പോക്‌സോ) രാജ്യത്ത് നിലവില്‍വന്നത് 2012 ജൂണ്‍ 19-നാണ്. അതുവരെ മുതിര്‍ന്നവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കുള്ള ഐ.പി.സി. വകുപ്പുകളാണ് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേയും ചുമത്തിയിരുന്നത്. ഇരകളെ വീണ്ടും പീഡിപ്പിക്കും വിധമുള്ള ചോദ്യംചെയ്യലിനും കോടതി നടപടികള്‍ക്കും ഇടയാക്കുന്ന ഐ.പി.സി. വകുപ്പുകള്‍ക്കുപകരം കുഞ്ഞുങ്ങള്‍ക്ക് കരുതലേകുന്ന നിയമങ്ങളാണ് പോക്‌സോയില്‍ ഉള്‍പ്പെടുത്തിയത്. 2012-ല്‍ പോക്‌സോ നിയമം നിലവില്‍വന്നശേഷം 2018 നവംബര്‍ 30 വരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 11,797 കേസുകളാണ്. 2012 നവംബറിലാണ് ആദ്യമായി പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ചെയ്തത്. 2013-ല്‍ കേസുകള്‍ 1016 ആയി ഉയര്‍ന്നു. 2014-ല്‍ 1402. പിന്നീട് ക്രമമായി ഈ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 2017-ല്‍ 2697 ആയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബറില്‍ത്തന്നെ കേസുകള്‍ 2900-ത്തില്‍ എത്തിനില്‍ക്കുന്നു.

കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേര്‍ മാത്രമാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ ശിക്ഷിക്കപ്പെടുന്നതാകട്ടെ 30.7 ശതമാനം പേരും. 2016-ല്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോടതികളില്‍ വിസ്താരം പൂര്‍ത്തിയായി വിധിപറഞ്ഞത് 510 കേസിലാണ്. പക്ഷേ, പ്രതികള്‍ക്ക് ശിക്ഷലഭിച്ചത് 85 എണ്ണത്തില്‍മാത്രം.

2016-ല്‍ രാജ്യത്താകെ 22,763 കേസാണ് തീര്‍പ്പാക്കിയത്. അവയില്‍ 6991 പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. 15,772 പേരെ വെറുതേ വിട്ടു. അന്ന് 2,04,100 കേസാണ് തീര്‍പ്പാകാതെ കിടന്നിരുന്നത്. പോക്‌സോ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിധിയുണ്ടാകണമെന്ന് വ്യവസ്ഥയുള്ള നാട്ടിലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button