Latest NewsIndia

മമത വീണ്ടും കോൺഗ്രസിനോട് പിണങ്ങി, സോണിയയുടെ അനുനയിപ്പിക്കൽ ശ്രമം വിജയിച്ചില്ല

ലക്ഷക്കണക്കിന് ആളുകള്‍ കൊള്ളയടിക്കപ്പെട്ടെന്നും അവരുടെ പണം തിരികെ നല്‍കണമെന്നും അധിര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ലോക്സഭാ സമ്മേളനത്തിന്റെ അവസാന ദിവസം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസിനോടു പിണങ്ങി. മമതയെ അനുനയിപ്പിക്കാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ശ്രമം വിജയിച്ചില്ല. നിയമവിരുദ്ധ നിക്ഷേപ പദ്ധതികള്‍ തടയാനുള്ള ബില്‍ ലോക്സഭ ചര്‍ച്ച ചെയ്തപ്പോള്‍ ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ശാരദ ചിട്ടി തട്ടിപ്പു വിഷയത്തില്‍ മമതയെ പേരെടുത്തു പരാമര്‍ശിച്ച്‌ ശക്തമായി വിമര്‍ശിച്ചു.

ലക്ഷക്കണക്കിന് ആളുകള്‍ കൊള്ളയടിക്കപ്പെട്ടെന്നും അവരുടെ പണം തിരികെ നല്‍കണമെന്നും അധിര്‍ പറഞ്ഞു. ബിജെപി അംഗങ്ങള്‍ അധിറിനെ കയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ചു. പാര്‍ലമെന്റിന്റെ െസന്‍ട്രല്‍ ഹാളില്‍ സോണിയയുമായി കൂടിക്കണ്ട മമത രോഷം മറച്ചുവച്ചില്ല. താന്‍ ഡല്‍ഹിയിലുണ്ടായിരിക്കെ, ലോക്സഭാ സമ്മേളനത്തിന്റെ അവസാന ദിവസം കോണ്‍ഗ്രസ് ചെയ്തതു ശരിയായില്ലെന്നു മമത വ്യക്തമാക്കി. ‘ഞങ്ങള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കും; എന്നാല്‍ സൗഹൃദത്തിലാണ്’ എന്നു പറഞ്ഞു മമതയെ തണുപ്പിക്കാന്‍ സോണിയ ശ്രമിച്ചു.

എന്നാല്‍, ഇതു മറക്കില്ലെന്ന് മമത പറഞ്ഞു.കൂടുതല്‍ ചര്‍ച്ചയ്ക്കു നില്‍ക്കാതെ സോണിയ നടന്നു നീങ്ങി. സോണിയ സഭയിലുള്ളപ്പോഴാണ് വിമര്‍ശനമുണ്ടായത് എന്നതാണു മമതയെ കൂടുതല്‍ ചൊടിപ്പിച്ചതെന്നും അതിനാലാണു നേരിട്ട് രോഷം പ്രകടിപ്പിച്ചതെന്നും തൃണമൂല്‍ അംഗങ്ങള്‍ പിന്നീടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button