
ശ്രീനഗർ: പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദേശം. പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ച നിർദ്ദേശം. അനന്തനാഗിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്ന സൈന്യത്തിൻ്റെ നീക്കവും ഇതേ ലക്ഷ്യത്തോടെയാണ്. ഭീകരർ പാകിസ്ഥാനിൽ നിന്ന് എത്തിയവരാണെന്ന് ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ സ്ഥാപിക്കാൻ ഇന്ത്യക്ക് ഇതിലൂടെ കഴിയും. മുംബൈ ആക്രമണത്തിൽ അജ്മൽ കസബ് പിടിയിലായതോടെ പാകിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. ഇതു മുൻനിർത്തിയാണ് ഇന്ത്യയുടെ ഇപ്പോഴത്തെ നീക്കം.
ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നുവെന്നും ഇടപെടൽ വേണമെന്നും യുഎന്നിനോട് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും പാകിസ്ഥാൻ അറിയിച്ചു. ഇന്ത്യ ഉടൻ ആക്രമിക്കുമെന്ന് വിവരം ലഭിച്ചതായി ഇൻഫർമേഷൻ മന്ത്രി അത്തുള്ള തരാറും പറഞ്ഞു.
Post Your Comments