KeralaLatest News

കൊലപാതകത്തില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരണം- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം• കാസര്‍ഗോഡ്‌ പെരിയയില്‍ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

എന്തൊക്കെ പ്രകോപനങ്ങളുമുണ്ടായാലും ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നു. കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നത്‌ പാര്‍ടി നയമല്ല. ഏത്‌ ഘട്ടത്തിലും സമാധാനം നിലനിര്‍ത്താന്‍ പാര്‍ടി പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കുകയാണ്‌ വേണ്ടത്‌. പാര്‍ടിയുടെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക്‌ വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ടിയില്‍ വെച്ച്‌ പൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്ക്‌ ഒരു സഹായവും പാര്‍ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ ദുര്‍ബലപ്പെടുത്തുന്ന ഒരു നീക്കവും പാര്‍ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്‌. പാര്‍ടിയുടെ നിര്‍ദ്ദേശത്തിന്‌ വിരുദ്ധമായി നടക്കുന്ന ഒരു സംഭവത്തിന്റെയും ഉത്തരവാദിത്വം പാര്‍ടി ഏറ്റെടുക്കുകയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

രാഷ്ട്രീയ ധാരണയില്ലാത്ത ആളുകള്‍ക്ക്‌ മാത്രമേ എതിരാളികളെ സഹായിക്കുന്ന തരത്തില്‍ ഈ ഘട്ടത്തില്‍ ഇത്തരമൊരു സംഭവം നടത്താന്‍ കഴിയൂ. കൊലപാതകത്തില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടി പോലീസ്‌ സ്വീകരിക്കണമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ഇന്ന്‌ (തിങ്കളാഴ്‌ച) നടക്കാനിരുന്ന എട്ട്‌ മണ്ഡലങ്ങളിലെ ജാഥാ പര്യടനം മാറ്റിവെച്ചു. നാളെമുതല്‍ മുന്‍ നിശ്ചയപ്രകാരം ജാഥസ്വീകരണ പരിപാടികള്‍ നടക്കും. മാറ്റിവെച്ച മണ്ഡലങ്ങളിലെ പരിപാടികള്‍ എങ്ങനെ വേണമെന്ന്‌ എല്‍.ഡി.എഫ്‌. പിന്നീട്‌ ആലോചിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button