Kerala

വൈദ്യുതിയെ സംരക്ഷിക്കേണ്ടതും അപകടങ്ങള്‍ കുറയ്‌ക്കേണ്ടതും നമ്മുടെ കടമ : മന്ത്രി എം എം മണി

വൈദ്യുതിയെ സംരക്ഷിക്കുകയും അപകടങ്ങള്‍ കുറയ്ക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ആറന്മുള സമ്പൂര്‍ണ വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുളയിലെ സമ്പൂര്‍ണ വൈദ്യുതി സുരക്ഷ ഗ്രാമം പദ്ധതി ഏറെ അഭിമാനകരമാണ്. വായുവിനെയും ജലത്തെയും പോലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത വിധം വൈദ്യുതിയും എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായി മാറി കഴിഞ്ഞു. ജല വൈദ്യുത പദ്ധതികളുടെയും സൗരോര്‍ജത്തിന്റെയും പുതിയ സാദ്ധ്യതകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു. കേരളമെങ്ങും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇടശേരിമലയില്‍ വൈദ്യുതീകരണം പൂര്‍ത്തീകരിച്ച നിലമകുന്നേല്‍ ഷിബു, ഓമനക്കുട്ടന്‍ എന്നിവരുടെ വീട്ടില്‍ സുരക്ഷാ സര്‍വേ നടത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജനകീയ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. വൈദ്യുതി സുരക്ഷ ഗ്രാമമായി ആറന്മുള പഞ്ചായത്തിനെ രാജ്യം അറിയുമെന്നും എംഎല്‍എ പറഞ്ഞു.

ഇടശേരിമല ഏഴാം വാര്‍ഡിലെ കുളമാപ്പുഴി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വിനീത അനില്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി സതീഷ്‌കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി കെ സുബീഷ് കുമാര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് വേരുങ്കല്‍, പഞ്ചായത്ത് മെമ്പര്‍ വി.ആര്‍ കാവേരി, ഡിസ്ട്രിബ്യുഷന്‍ സൗത്ത് ചീഫ് എന്‍ജിനീയര്‍ ജി.മോഹനനാഥപണിക്കര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എ നസുറുദീന്‍, ഇലക്ടറിക്കല്‍ ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബു മാത്തുക്കുട്ടി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് വൈദ്യുതി സുരക്ഷാഗ്രാമം പദ്ധതി. വൈദ്യുതി ആഘാതമേറ്റ് മരണപ്പെടുന്നവരില്‍ 90 ശതമാനം ആളുകളും സാധാരണക്കാരും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരുമാണെന്നുള്ളതു കണക്കിലെടുത്താണ് രാജ്യത്തിനു തന്നെ മാതൃകയാകുന്ന വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതി ആറന്മുള ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിക്കുന്നത്. ഒരു ജീവജാലം പോലും ഇനി മുതല്‍ വൈദ്യുതി അപകടം മൂലം മരണപ്പെടരുത് എന്ന നിശ്ചയദാര്‍ഢ്യമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് മുഴുവന്‍ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും നാടിനും ഉള്‍പ്പെടെ സമ്പൂര്‍ണ വൈദ്യുതി സുരക്ഷയേകാന്‍ ഒരു ഗ്രാമം തയാറെടുക്കുന്നത്. സാധാരണക്കാരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്നതും അതിലുപരി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പട്ടികജാതി കോളനികളിലൊന്നായ ഏഴിക്കാട് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് എന്ന പരിഗണന കൂടി കണക്കിലെടുത്താണ് ആറന്മുളയെ പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തത്. കെ.എസ്.ഇ.ബി, ആറന്മുള ഗ്രാമപഞ്ചായത്ത്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയുടെ സംയുക്ത മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ യുവജനസംഘടനകള്‍, സാമൂഹികപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ ജനകീയ പിന്തുണ പദ്ധതിക്കുണ്ട്.

ഗ്രാമപഞ്ചായത്തിലെ 9000 ല്‍പരം വീടുകളിലും സ്ഥാപനങ്ങളിലും സര്‍വേ നടത്തുക, ഇ.എല്‍.സി.ബി അടക്കമുള്ള സുരക്ഷാ സംവിധാനം ഒരുക്കുക, വയറിംഗുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും പരിശോധന നടത്തുക, വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും ആവശ്യമായ പുന:ക്രമീകരണങ്ങള്‍ നടത്തുക എന്നിങ്ങനെ വിവിധ പ്രവര്‍ത്തികളാണ് വൈദ്യുതി സുരക്ഷാ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button